ഭോപ്പാൽ: തന്റെ പ്രണയം സത്യമാണെന്ന് തെളിയിക്കാൻ കാമുകിയുടെ പിതാവിന്റെ ആവശ്യപ്രകാരം വെടിയുതിർത്ത യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് അതുൽ ലോഖണ്ഡെയാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരിക്കെ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.
ഇതിനിടെ അതുലിന്റെ ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു. അതുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ഇതിനു പുറമെ കരളും വൃക്കകളും കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അതുൽ കാമുകിയുടെ വീട്ടിൽ വച്ച് സ്വയം നിറയൊഴിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.അതുലും കാമുകിയും വ്യത്യസ്ത ജാതിയിൽ പെട്ടവരാണ്. മകളോടുള്ള പ്രണയം സത്യമാണെങ്കിൽ വെടിവച്ച് ആത്മഹത്യ ചെയ്യാൻ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞതായി അതുലിന്റെ ഫെയ്സ്ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണത്തെ അതിജീവിച്ചാൽ മകളെ വിവാഹം ചെയ്തു തരാമെന്നും ഇയാൾ അതുലിനോട് പറയുകയായിരുന്നു.
അവളുടെ അച്ഛന്റെ ആവശ്യപ്രകാരമാണ് വൈകിട്ട് ഞാൻ അവരുടെ വീട്ടിലെത്തിയത്. മകളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ മരിച്ചു കാണിക്കാനാണ് പറയുന്നത്. മരിച്ചാൽ തന്നെ ഇവിടെ നിന്ന് കൊണ്ടു പോകണം. അല്ലെങ്കിൽ ഞാൻ തിരിച്ചു വരും, അപ്പോൾ അവളെ വിവാഹം കഴിക്കാൻ എന്നെ അനുവദിക്കണം. അവളില്ലാതെ എനിക്ക് പറ്റില്ല. അതുകൊണ്ട് ഞാൻ പോകുന്നുവെന്നും അതുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: