ന്യൂദല്‍ഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ, അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് എന്നിവ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) എന്ന പേരില്‍ പുതിയ സംവിധാനം രൂപീകരിക്കും.
യുജിസി നെറ്റ്, സി മാറ്റ് പരീക്ഷകളും എന്‍ടിഎ ആയിരിക്കും നടത്തുക. നിലവില്‍ സിബിഎസ്ഇയാണ് ജെഇഇയും നീറ്റും നടത്തിവരുന്നത്. അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്‍ടിഎയ്ക്ക് 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
നെറ്റ് പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ മാസവും ജെ.ഇ.ഇ പരീക്ഷ (ജോയിന്റ് എന്‍ട്രന്‍സ് എക്സാം) ജനുവരി, ഏപ്രില്‍ മാസങ്ങളിലും നീറ്റ് പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും ഇനി നടത്തുക.
വര്‍ഷം രണ്ടുതവണ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാം. ഇതില്‍ മികച്ച മാര്‍ക്കുകള്‍ നേടുന്നവര്‍ക്കായിരിക്കും അഡ്മിഷന്. ജെ.ഇ.ഇ പരീക്ഷയും സമാന രീതിയില്‍ ആയിരിക്കും. ഒരു തവണ മാത്രം പരീക്ഷ എഴുതിയവരെ അയോഗ്യരാക്കില്ല.
കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നിന്നോ അംഗീകൃത കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ സൗജന്യമായി പരീക്ഷകള്‍ക്കു വേണ്ട തയ്യാറെടുപ്പുകള്‍ നടത്താം. സിലബസ്, ചോദ്യങ്ങളുടെ മാതൃക, ഭാഷാ, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. നാല് മുതല്‍ അഞ്ച് ദിവസങ്ങളിലായായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: