റാഞ്ചി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ വിറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണവും റെയ്ഡും നടത്താന്‍ പോലീസ് തീരുമാനം. ഇതിന് മുഖ്യമന്ത്രി രഘുവര് ദാസ് അനുമതി നല്കി. കുഞ്ഞിനെ വിറ്റ സംഭവത്തില്‍ കേന്ദ്രത്തിലെ ഒരു കന്യാസ്ത്രീയെയും ജോലിക്കാരിയെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും 1.2 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.
കുട്ടികളെ വില്‍ക്കുന്നത് ആദായകരമായ വ്യാപാരമായതിനാല്‍ ചാരിറ്റിയുടെ മറ്റ് കേന്ദ്രങ്ങളിലും ഇത്തരത്തില്‍ വില്‍പ്പന നടന്നിട്ടുണ്ടാകാമെന്നും ഇതിനായി മറ്റിടങ്ങളിലും റെയ്ഡ് നടത്തുമെന്നും പോലീസ് ഓഫീസര്‍ ആര്.കെ. മല്ലിക് പറഞ്ഞു.
ചാരിറ്റിയുടെ ജയില്‍ റോഡിലുള്ള അഭയാര്‍ഥി കേന്ദ്രത്തില്‍ അവിവാഹിതരായ അമ്മമാരെയും അനാഥകുട്ടികളെയും താമസിപ്പിച്ചു വരുന്നുണ്ടെന്ന് ഝാര്‍ഖണ്ഡ് ശിശുക്ഷേമ കമ്മിറ്റി അംഗമായ പ്രതിമ തിവാരി പറഞ്ഞു. എന്നാല്‍ ഇവിടെ വച്ച് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടാല്‍ പരാതി നല്കാന് കഴിയാത്ത അവസ്ഥയാണുള്ളതെന്നും അവര്‍ പറഞ്ഞു. കുട്ടിയെ വാങ്ങിയ ദമ്പതികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ കുട്ടികളുടെ വില്‍പ്പന പുറത്തെത്തിച്ചത്.
ശിശുക്ഷേമ സമിതി സമാനമായ നാലു കേസുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ മല്ലിക് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിര്‍മല്‍ ഹൃദയ് അഭയാര്‍ഥി കേന്ദ്രത്തിലെ 13 പെണ്‍കുട്ടികളെയും മറ്റ് 22 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: