തിരുവല്ല: ഓര്‍ത്തോഡോക്സ് സഭയിലെ വികാരിമാര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുന്നത് വൈകിപ്പിച്ചെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
പുരോഹിതരുടെ പീഡനത്തിനിരയായ യുവതിയുടെ മൊഴിയെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആത്മീയതയുടെ മറവില്‍ നടന്ന ലൈംഗിക ചൂഷണമാണ് ഈ സംഭവമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
വികാരിമാര്‍ പദവി ദുരുപയോഗം ചെയ്തു. പുരോഹിതര്‍ക്കെതിരെ യുവതി മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ബലാത്സംഗം നടന്നെന്ന് യുവതി ആവര്‍ത്തിച്ചു. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് സഭയില്‍ ആവര്‍ത്തിക്കുന്നുവെന്ന് സഭയോട് വിശദീകരണം തേടും. ആവശ്യമെങ്കില്‍ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷിചേരുമെന്നും അവര്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ യുവതിയുടെ വീട് സന്ദര്‍ശിച്ച രേഖാ ശര്‍മ ഒരു മണിക്കൂറിലേറെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ മൊഴിയുമെടുത്തു. കേസിലെ മൂന്ന് വികാരിമാര്‍ ഉള്‍പ്പെട്ട സഭയുടെ നിരണം ഭദ്രാസന ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയശേഷമാണ് വനിതാ കമ്മീഷന് അധ്യക്ഷ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: