തിരുവനന്തപുരം: ഓണപ്പരീക്ഷ ഓണത്തിനു ശേഷം നടത്താനുള്ള നീക്കത്തിനു പിന്നില്‍ ഓണാഘോഷങ്ങളും ശ്രീക്യഷ്ണ ജയന്തി ആഘോഷങ്ങളും അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ അജണ്ട. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 7 വരെ പരീക്ഷ നടത്താനാണ് ഡിപിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പോഗ്രാം മോണിട്ടറിംഗ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആഗസ്ത് 21 മുതല്‍ 28 വരെയാണ് ഓണാവധി. അതു കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ പരീക്ഷയും.
ഓണത്തിന് പത്ത് ദിവസത്തെ അവധി എന്നത് എട്ടു ദിവസമാക്കി കുറയ്ക്കുകയും ചെയ്തു. നിപ വൈറസ്, വെള്ളപ്പൊക്കം തുടങ്ങിയവ മൂലം മലബാര്‍ മേഖലയില്‍ വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവന്നുവെന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഡിപിഐ നല്കുന്ന വിശദീകരണം. എന്നാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങളാണ് വിദ്യാലയവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടശേഷം തുറന്നത്. മറ്റ് ജില്ലകളിലെ വിദ്യാലയങ്ങള്‍ 220 പ്രവര്‍ത്തിദിനങ്ങള്‍ തികയ്ക്കുന്നതിനു വേണ്ടി ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച തന്നെ പ്രവേശനോത്സവം നടത്തി തുറന്നു.
പടിവാതിലില്‍ പരീക്ഷയാകുമ്പോള്‍ ഓണാഘോഷത്തിന്റെ പകിട്ട് കുറയും. അത്തപ്പൂക്കളം ഒരുക്കലും ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും പന്തുകളിയുമൊക്കെ മനസ്സില്ലാമനസ്സോടെ വേണ്ടന്നുവച്ച് പരീക്ഷാ ചൂടിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. ഓണത്തിന് ബന്ധുവീടുകളിലെ സന്ദര്‍ശനവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും ഇല്ലാതാകും. വിദൂരസ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പം ജോലി നോക്കുന്നവര്‍ സാധാരണ സ്വന്തം നാട്ടില്‍ ഒത്തുചേരുന്നതും ഓണത്തിനാണ്. അതും ഇക്കുറി ഇല്ലാതാകും.
സപ്തംബര്‍ 2ന് ഞായറാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് ശോഭായാത്രകളില്‍ പങ്കെടുക്കേണ്ടതുണ്ട്. തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാല്‍ കുട്ടികളെ ആഘോഷ പരിപാടികളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള രഹസ്യ നീക്കവും പരീക്ഷാ ടൈംടേബിളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ വൈകി എന്ന കാരണത്താല്‍ ഓണത്തിനു ശേഷം പരീക്ഷ നടത്താന്‍ നീക്കം നടത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ തീരുമാനം മാറ്റി ഓണത്തിനു മുമ്പ് പരീക്ഷ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: