മട്ടാഞ്ചേരി: കോണ്‍ഗ്രസ് നേതാവും എറണാകുളം എംപിയുമായ കെ.വി. തോമസിന്റെ പരിപാടിക്ക് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയെ മുഖ്യാതിഥിയായി കൊണ്ടുവരുന്നത് വിവാദമാകുന്നു. കെ.വി. തോമസ് നയിക്കുന്ന വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാര്‍ഥി സംവാദത്തിലാണ് യെച്ചൂരി പങ്കെടുക്കുക. യെച്ചൂരിയെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കവും തുടങ്ങി.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നതവിജയം നേടിയ വ്യക്തികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് പരിപാടി. മുന്‍കാലങ്ങളില്‍ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്, മെട്രോമാന് ഇ. ശ്രീധരന്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി തുടങ്ങിയവരെയാണ് പങ്കെടുപ്പിച്ചത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രാഷ്ട്രീയ എതിരാളികൂടിയായ യെച്ചൂരിയെ പങ്കെടുപ്പിക്കുന്നുവെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ ദേശീയ നേതാവിനെ കൊണ്ടുവരുന്നതിന് പകരം കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാവിനെ പരിഗണിക്കാതിരുന്നത് എന്താണെന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കെ.വി. തോമസിന്റെ രാഷ്ട്രീയ തന്ത്രമാണിതെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിലും മാറിയ സാഹചര്യത്തിലും സ്വന്തം തട്ടകത്തില്‍ സിപിഎമ്മുമായുള്ള രഹസ്യബന്ധമുറപ്പിച്ചുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ആഗസ്തിലാണ് സംവാദം നടക്കുന്നത്.
രാജ്യസഭാ സീറ്റ് തര്‍ക്കത്തിനിടെ പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസ്സിലെ യുവാക്കള്‍ പ്രതിഷേധമുന്നയിച്ചപോലെ കെ.വി. തോമസിനെതിരെയും എറണാകുളത്ത് പടയൊരുക്കം തുടങ്ങിയിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പലരും രംഗത്ത് വന്നിരുന്നു. അടുത്തിടെ നടന്ന പല പാര്‍ട്ടി പരിപാടികളിലും കെ.വി. തോമസിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: