ഭോപ്പാല്‍: ഇത്രയും നാള് തന്റെ പ്രണയിനിക്കായി തുടിച്ച അതുലിന്റെ ഹൃദയം ഇനി മറ്റൊരു ജീവന് നിലനിര്‍ത്താനായി തുടിക്കും. കാമുകിയോടുള്ള തന്റെ പ്രണയം സത്യസന്ധമെന്ന് തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ ശ്രമിച്ച ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് അതുല്‍ ലോഘന്ഡേയുടെ ഹൃദയമടക്കമുള്ള അവയവങ്ങള്‍ മാതാപിതാക്കള്‍ ദാനം ചെയ്തു. ഡോക്ടര്‍മാര്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചതോടെയാണ് അതുലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്.
ഭോപ്പാലില്‍ മൂന്നുദിവസം മുന്‍പാണ് പ്രണയിനിയുടെ വീടിനു മുന്നില്‍ വച്ച് അതുല്‍ സ്വയം വെടിയുതിര്‍ത്തത്. തന്റെ മകളോടുള്ള അതുലിന്റെ പ്രണയം പരീക്ഷിക്കാന്‍ അവനോട് മരിക്കാന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്, ആത്മഹത്യാശ്രമത്തിനു ശേഷവും ജീവനോടെയുണ്ടെങ്കില്‍ മകളെ അവന് വിവാഹം ചെയ്തു കൊടുക്കാമെന്നു പറഞ്ഞിരുന്നു. തുടര്‍ന്നാണ് അതുല്‍ ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഡോക്ടര്‍മാര്‍ അതുലിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബം അവന്റെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയാറാവുകയായിരുന്നു.
അതുലിന്റെ ഹൃദയം വിമാനമാര്‍ഗം ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചു. വൃക്കകളും കരളും ഭോപ്പാലിലെ തന്നെ മൂന്ന് സ്വകാര്യ ആശുപത്രികളിലേക്കും കണ്ണുകള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ചെയ്യുന്നതിനായി കൊണ്ടുപോയി.
മരിക്കാനുള്ള ശ്രമത്തിന് അരമണിക്കൂര്‍ മുന്‍പ് അതുല്‍ അവസാനമായി ഫേസ്ബുക്കിലിട്ട സന്ദേശത്തില്‍ എന്തുകൊണ്ടതിനു തുനിഞ്ഞു എന്ന് വ്യക്തമാക്കുന്നുണ്ട്.
”അവളുടെ അച്ഛന് ഇന്ന് വൈകിട്ട് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അവളോടുള്ള എന്റെ പ്രണയം സത്യമാണെന്ന് തെളിയിക്കാന്‍ അവിടെവച്ച് ഞാന്‍ ആത്മഹത്യചെയ്യണം. മരിക്കാനുള്ള ശ്രമത്തിനു ശേഷവും ഞാന്‍ രക്ഷപ്പെടുകയാണെങ്കില്‍ അദ്ദേഹം എനിക്കവളെ വിവാഹം ചെയ്തു തരും. ഞാന്‍ മരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ഇവിടെ വന്ന് കൊണ്ടുപോകാം. അല്ലാത്തപക്ഷം ഞാന്‍ അവളെയും കൊണ്ട് മടങ്ങി എത്തും”. അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും വ്യത്യസ്ത ജാതി, മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഇന്ത്യ കൂടുതല്‍ ശക്തമാകും എന്നും അതുല്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: