കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ ഒരാഴ്ചയായിട്ടും പുരോഗതി ഇല്ല. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ കേരളം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു പേര് മാത്രമാണ് പിടിയിലുള്ളത്.
മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദിന്റെ കുടുംബം വീട് പൂട്ടി ഒളിവില്‍ പോയി. പ്രതികള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നും സഹായം ലഭിക്കുന്നുണെന്നാണ് പോലീസിന്റെ നിഗമനം. പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തിയിട്ടും പിടികൂടാന്‍ സാധിക്കാത്തത് പോലീസിന് മേല്‍ കനത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ നിര്‍ണായ വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
അക്രമികള്‍ രക്ഷപ്പെട്ടത് തന്റെ വാഹനത്തിലാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ സുപ്രധാന സാക്ഷിയാണ് ഇയാള്‍. പുലര്‍ച്ചെ ഒരുമണിയോടെ ജോസ് ജംഗ്ഷനില്‍ ഓടിയെത്തി ഓട്ടംവിളിച്ച സംഘം തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ക്കു ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഫുട്ബോള്‍ മത്സരം കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നാണ് കാരണമായി പറഞ്ഞത്. എല്ലാവര്ക്കും പ്രായം 25ല്‍ താഴെയാണെന്നും ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തി.
അതേസമയം, കേസില്‍ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി ഇന്നലെ അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി കല്ലറയ്ക്കല്‍ പറമ്ബില്‍ നവാസ് (40), ചുള്ളിക്കല്‍ സ്വദേശി ജഫ്രി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: