ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് കശ്മീരില്‍ ഭാഗികം. ശനിയാഴ്ച സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നിയമവാഴ്ച ഉറപ്പു വരുത്തുന്നതിന് കശ്മീരില്‍ കര്ശനനിയന്ത്രണമേര്പ്പെടുത്തിയിരിക്കുകയാണെന്ന് ഡിജിപി ശേഷ്പോള് വൈദ്യ പറഞ്ഞു. കലാപസാധ്യതയുള്ള ഇടങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ദുഖ്തരണ്‍ ഇ മില്ലത് എന്ന വനിതാ ഭീകര സംഘടനാ നേതാവ് ആസിയ ആന്ദ്രബിയെയും കൂട്ടരെയും ദല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള എന്‍ഐഎയുടെ ശ്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ വിഘടനവാദികള്‍ ജനങ്ങളോടാവശ്യപ്പെട്ടിരുന്നു. സംയുക്ത പ്രതിരോധ നേതൃത്വ (ജെആര്‍എല്‍)ത്തിനു കീഴില്‍ സംഘടിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദിനോട് ജനങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നഗരകേന്ദ്രമായ ലാല്‍ചൗക്കില്‍ കടകള്‍ അടഞ്ഞു കിടന്നെങ്കിലും മറ്റിടങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഏറെയൊന്നും സര്‍വീസ് നടത്തിയില്ല. അതേസമയം സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി.
ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രശ്നസാധ്യതകള്‍ മുന്നില്‍ കണ്ട് യാസിന് മാലികിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. മിര്‍വൈസ് ഉമറിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഗിലാനി നേരത്തേ തന്നെ വീട്ടുതടങ്കലിലാണ്. ബുര്‍ഹാന്‍ വാനിയുടെ ജന്മനാടായ ത്രാള്‍, ദക്ഷിണ കശ്മീരിലെ പുല്‍വാമ, ശ്രീനഗറിലെ നൗഹാട്ട, മൈസുമ എന്നീ പ്രദേശങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. 2016 ജൂലൈ എട്ടിന് അനന്ത്നാഗ് ജില്ലയില്‍ ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ കലാപം നാലുമാസം നീണ്ടു. സുരക്ഷാസേനയും കലാപകാരികളും തമ്മില്‍ തുടര്‍ച്ചയായുണ്ടായ ഏറ്റുമുട്ടലില്‍ 85ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കൂടാതെ താഴ്വരയില് മാസങ്ങള്‍ നീണ്ട കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ ബുര്‍ഹാന്‍വാനി ചരമവാര്‍ഷികദിനത്തില്‍ ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ഥാടനം ഒരു ദിവസത്തേക്ക് അധികൃതര്‍ നിര്‍ത്തിവച്ചു. ജമ്മുവിലെ യാത്രി നിവാസിലുള്ള തീര്‍ഥാടക സംഘത്തോടാണ് കലാപസാധ്യത മുന്നില്‍ കണ്ട് യാത്ര നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന് കത്വ ഡിജിപി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അമര്‍നാഥ് തീര്ഥാടര്കര്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് തീര്‍ഥാടകര്‍ മരിച്ചിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്കു നേരെയായിരുന്നു ആക്രമണം. ഇത്തവണ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിആര്‍പിഎഫ്, തീര്‍ഥാടകരുടെ യാത്രാപഥമറിയാന് വാഹനങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി ടാഗിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: