തിരുവനന്തപുരം: പോലീസ് സേനയില്‍ വിവിധ സാങ്കേതിക യോഗ്യതകള്‍ നേടിയവരുടെ വൈദഗ്ധ്യവും അനുഭവപരിചയവും കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സംവിധാനം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 സേനാംഗങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി.
സേനയില്‍ വിവിധ ബറ്റാലിയനുകളില്‍ മാത്രമായി കോണ്‍സ്റ്റബിള്‍/സിവില്‍ പോലീസ് ഓഫീസര്‍മാരായി സാങ്കേതിക യോഗ്യതകളുള്ള 160 ഓളം പേരുണ്ട്. ഇവരില്‍ 68 ബിടെക്കുകാരും 22 എംബിഎ/ബിബിഎക്കാരും 15 എംസിഎ/ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സുകാരും ഒരു എംടെക് ബിരുദധാരിയും എട്ട് എല്‍എല്‍ബി/എല്‍എല്‍എം ബിരുദധാരികളും ഒമ്പത് എംഫില്‍ ബിരുദധാരികളും 13 പിജിഡിസിഎക്കാരും ഉള്‍പ്പെടുന്നു.
സാധാരണ പോലീസ് ചുമതലകള്‍ക്കപ്പുറം യോഗ്യതയ്ക്ക് അനുസരിച്ച് സാങ്കേതിക കഴിവുകള്‍ ആവശ്യമായ ചുമതലകള്‍ ഇവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനപരിപാടിക്ക് രൂപം നല്‍കിവരുകയാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
സൈബര്‍ ഫോറന്‍സിക്, വിവിധ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, വിവിധ പദ്ധതികളുടെ നടത്തിപ്പ്, നവമാധ്യമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സാങ്കേതിക/പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്. ആംഡ് പോലീസ് ബറ്റാലിയന് ഡിഐജി ഷെഫീന്‍ അഹമ്മദിനെ ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: