ലഖ്നൗ: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജോലിയില്‍ ശ്രദ്ധിക്കാത്ത അമ്പതു വയസ്സിനുമേല്‍ പ്രായമുള്ള സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിത റിട്ടയര്‍മെന്റിനു തെരഞ്ഞെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ അതതു വകുപ്പു തലവന്മാരോട് ആവശ്യപ്പെടുന്ന നിര്‍ദേശം അഡീഷണല്‍ ചീഫ് സെക്രട്ടറി മുകുള്‍ സിംഘല്‍ നല്കി.
ഉത്തര്‍പ്രദേശിലെ നാലു ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ ബാധിക്കുന്ന ഉത്തരവാണിത്. റിട്ടയര്‍മെന്റിന് അധികകാലമില്ല എന്നതിനാല്‍ ജോലിയില്‍ ശ്രദ്ധിക്കാതെ ഉഴപ്പുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. താല്‍ക്കാലിക ജീവനക്കാര്‍ക്കും ഈ ഉത്തരവു ബാധകമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധവുമായി യുപി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് രംഗത്തു വന്നു.
1986ലും ഇത്തരത്തില്‍ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും അതു നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ഉറച്ച നിലപാടിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ പുറത്തു പോവേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: