കാക്കനാട്: എറണാകുളം കളക്ടറേറ്റ് സ്ഫോടനത്തിന് നാളെ എട്ടുവര്‍ഷം തികയും. നാടിനെ നടുക്കിയ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പിടികൂടാനായില്ല. അന്വേഷണം നിലച്ചു. കളക്ടറേറ്റിന്റെ അഞ്ചാം നിലയിലാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. തികഞ്ഞ ആസൂത്രണത്തോടെ കേരളത്തിലെ ആദ്യത്തെ ബോംബ് സ്ഫോടനമായിരുന്നു അത്. ടൈമര്‍ ഘടിപ്പിച്ച ബോംബായിരുന്നു. എന്നാല്‍, പോലീസ് പതിവുപോലെ കുറച്ച് പേരെ ചോദ്യം ചെയ്ത ശേഷം ഈ ഫയലും ക്ലോസ് ചെയ്യുകയായിരുന്നു. ഭീകരരുടെ ആക്രമണത്തിന് സമാനമായ സംഭവം ഉണ്ടായിട്ടും പോലീസ് വെറും ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്.
കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്തരമൊരു സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സാധിക്കില്ല. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ചോദ്യം ചെയ്യാനും അന്വേഷണസംഘം തയ്യാറായില്ല. സംഭവദിവസം കളക്ടറേറ്റില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തതല്ലാതെ മറ്റ് നിയമനടപടികള്‍ക്ക് മുതിരാഞ്ഞത് ദുരൂഹതയായി തുടരുകയാണ്.
ഇതേ കാലയളവില്‍ കളക്ടേററ്റിന് വളരെയടുത്തുള്ള അയ്യപ്പ സേവാസംഘത്തിന്റെ ഇടത്താവളത്തോട് ചേര്‍ന്ന് സമാനരീതിയില്‍ സ്ഫോടനം നടന്നിരുന്നു. ഈ സംഭവത്തിലെ അന്വേഷണവും പാതിവഴിയില്‍ നിലച്ചു. ഭീകരപ്രവര്‍ത്തനം കേരളത്തില്‍ സജീവമാകുന്നുവെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് സ്ഫോടനങ്ങള്‍ എറണാകുളത്ത് അരങ്ങേറിയത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നടത്തിയ രണ്ടു സ്ഫോടനങ്ങളും ബെംഗളൂരു സ്ഫോടനത്തില്‍ ഉപയോഗിച്ചതിന് സമാനമായ ടൈംബോംബുകളാണെന്ന് കണ്ടെത്തിയിരുന്നു.
മലപ്പുറം സിവില്സ്റ്റേഷന് പരിസരത്ത് ടൈമര്‍ ഘടിപ്പിച്ച ബോംബ് പൊട്ടിച്ചതും സമാന രീതിയിലായിരുന്നു. ഇതിലെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. സംഭവസ്ഥലത്ത് നിന്നും ലഭിച്ച പെട്ടിയില്‍ ഒസാമ ബിന്‍ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയും അള്ളാഹുവിന്റെ നാമത്തില്‍ എന്നു തുടങ്ങുന്ന വിവരണവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ലഘുലേഖകളടക്കം ശേഖരിച്ചിരുന്നെങ്കിലും അന്വേഷണം പാതിവഴിയില്‍ നിലച്ചു. കേരളത്തില്‍ നടന്ന സ്ഫോടനങ്ങളുടെ അന്വേഷണങ്ങളിലൊന്നും പോലീസിന് ഇതുവരെ തുമ്പ് കണ്ടെത്താന്‍ സാധിക്കാത്തത് വലിയ സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊല്ലം കളക്ട്രേറ്റിലും സമാന സംഭവമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: