ആര്‍ഷഭാരതത്തിന്റെ വ്യാപ്തി നാം ഇന്ന് കാണുന്ന വിശ്വഭൂപടത്തില്‍ കോറിയിട്ടിരിക്കുന്ന ഒരു ചെറിയ രൂപത്തിലൊതുങ്ങുന്ന ഒന്നായിരുന്നില്ല. അതിന്റെ സംസ്കാരം ലോകത്തിന്റെ ഒരോ മുക്കിലും മൂലയിലും അല്പ്പമായോ, പൂര്‍ണ്ണമായോ ആവേശിതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ഷ ഭാരത സംസ്കാരത്തെ ഒരു പരിധിവരെ ദുര്ബ്ബലമാക്കാമെന്നല്ലാതെ ഉന്മൂലനം ചെയ്യാന്‍ മറ്റൊരു സംസ്കൃതിയ്ക്കും കഴിയുന്നില്ല, കഴിയുകയുമില്ല.
നമ്മുടെ സംസ്കാര ഗോപുരമായ സംസ്കൃതഭാഷയുടെ അടിത്തറ മാന്തി, പകരം ബ്രിട്ടീഷുകാര്‍ ഇവിടെ പ്രതിഷ്ഠിച്ച ആംഗലഭാഷാ പ്രചാരത്തിലൂടെ ആമഗ്നരായ നമുക്ക് നഷ്ടമായത് പരമ്പരാഗതമായി ലബ്ധമായിരുന്ന സ്വന്തം അസ്തിത്വമാണ്. വിഭിന്ന സംസ്കൃതിയില്‍ നിന്നും നമ്മുടെ പൂര്‍വ്വ സംസ്കൃതിയിലേക്ക് ഒന്ന് കടന്നു ചെല്ലുന്നത് എന്തുകൊണ്ടും യുക്തമാണെന്ന് തോന്നുന്നു.
ആധുനിക ലോകത്തിന് രാജ്യതന്ത്രത്തിന്റെയും ഗണിത ശാസ്ത്രത്തിന്റെയും പ്രാഥമിക പാഠങ്ങള്‍ സംഭാവന ചെയ്തത് നമ്മുടെ പ്രാചീന ഭാരതമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ജര്‍മ്മന്‍ ഭാഷയുടെ അടിസ്ഥാനം പാണിനിയുടെ അഷ്ടാധ്യായി എന്ന ഗ്രന്ഥമാണ്. പാണിനിയുടെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ ഒരു വലിയ ചിത്രം ജര്‍മ്മനിയിലെ സെന്റ് ജോര്‍ജ് യൂണിവേഴ്സിറ്റിയുടെ സംസ്കൃത വിഭാഗത്തിന്റെ കവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്.
ബി.സി.7-ാം നൂറ്റാണ്ടില്‍ തക്ഷശിലയില്‍ ലോകത്തെ ആദ്യ യൂണിവേഴ്സിറ്റി പിറവിയെടുത്തു. വീണ്ടും നാം തന്നെയാണ് എ.ഡി.അഞ്ചാം ശതകത്തില്‍ നളന്ദാ യൂണിവേഴ്സിറ്റിയ്ക്കും നാന്ദി കുറിച്ചത്. സംഖ്യാ സമ്പ്രദായം ലോകത്തിന് ഭാരതം നല്കിയ സംഭാവനയാണ്. പൈതഗോറസ് പൈയുടെ വില കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബൗദ്ധായനന്‍ പൈയുടെ വില കണ്ടുപിടിച്ചിരുന്നു. അദ്ദേഹം എഴുതിയ ‘സുല്‍വ സൂത്രം’ എന്ന പുസ്തകത്തില്‍ പൈതഗോറസ് സിദ്ധാന്തത്തെപ്പറ്റി വളരെ മുന്‍പേ തന്നെ വിവരിച്ചിട്ടുണ്ട്. പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടനാണ്. ഭൂമിയുടെ കറക്കത്തെക്കുറിച്ചും അതിന്റെ വേഗതയെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ആര്യഭടീയം ഭാരതത്തിന്റെ ജ്യോതിശാസ്ത്ര ഗണിത ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
ഭാരതത്തിന്റെ ആദ്യ സാറ്റലൈറ്റ്സിന് ‘ആര്യഭട്ട’ എന്ന പേരു നല്കി നാം അദ്ദേഹത്തെ ആദരിച്ചു. 1148 ല്‍ ഭാസ്കരാചാര്യന് എഴുതിയ ‘സിദ്ധാന്ത ശിരോമണി’എന്ന ഗ്രന്ഥത്തില്‍ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിയ്ക്കുന്നതിന് മുന്‍പ് തന്നെ ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായ നിര്‍വ്വചനം നല്‍കിയിരുന്നു.
ആര്യഭടനും ഭാസ്ക്കരാചാര്യനും വിവരിച്ച എല്ലാ വസ്തുതകളും കുറച്ചുകൂടി വ്യക്തമായി ബ്രഹ്മസ്ഫുട സിദ്ധാന്തത്തില്‍ ബ്രഹ്മഗുപ്തന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൃത്തത്തിന്റെ വിസ്തീര്‍ണ്ണം, വ്യാപ്തം തുടങ്ങിയവ അവയുടെ സമവാക്യങ്ങളോടു കൂടിതന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രാചീന ചികിത്സാ സമ്പ്രദായത്തിലെ ആയുര്‍വ്വേദ ശാഖ പരിശോധിച്ചാല്‍ ആധുനിക ശസ്ത്രക്രിയയുടെ പിതാവ് ശുശ്രുതനാണെന്ന് മനസ്സിലാക്കാം.
പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റിയും, അനസ്തീഷ്യയെപ്പറ്റിയും അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ചരകന്റെയും ശുശ്രുതന്റെയും പുസ്തകങ്ങളില്‍ നിന്നാണ് താന്‍ ഔഷധ ശാസ്ത്രം പഠിച്ചതെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി നാം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റസ് പറയുന്നു.
മനസ്സിനേല്‍ക്കുന്ന ഏതൊരാഘാതവും ശരീരത്തിനുമേല്ക്കുമെന്നും, ശരീരത്തിനേല്‍ക്കുന്ന ഏതൊരാഘാതവും മനസ്സിനേല്ക്കുമെന്നും അതിനാല്‍ ചികിത്സക്കായി മനസ്സും ശരീരവും ഏകീകരിക്കണമെന്നും ആദ്യം ഉത്ബോധിപ്പിച്ചത് ശുശ്രുതനാണ്. ബി.സി 700ല്‍ എഴുതിയ ഈ വസ്തുത 1993ല്‍ വാഷിങ് ടണ്ണിലെ ഡോ.ദീപക് ചോപ്ര അന്വേഷണ വിധേയമാക്കി.
പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഇന്ത്യന്‍ ആത്മീയതയിലൂടെയും അദ്ദേഹം രൂപകല്‍പ്പന ചെയ്ത ‘ക്വാണ്ടം ഹീലിങ്’ ഫലപ്രാപ്തി കണ്ടു. ക്വാണ്ടം ഹീലിങ് 21-ാം നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സ സമ്പ്രദായമായി അംഗീകരിക്കപ്പെട്ടു. ഈ ശാഖയിലെ പ്രധാന ഘടകങ്ങളായി മെഡിറ്റേഷന്‍, പ്രാര്‍ത്ഥനകള്‍, മ്യൂസിക് തെറാപ്പി എന്നിവ രൂപകല്‍പ്പന ചെയ്യപ്പെട്ടു.
വാഷിങ്ടണ്‍ മാഗസിന് പോലെയുള്ള വിദേശ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ ലോകത്തിലെ ഏതാണ്ട് 40 വയസ്സിനുമേല്‍ വരുന്ന 65 ശതമാനം പേരും യോഗ അഭ്യസിക്കുന്നവരാണ്. ഇവിടെ നമ്മെ ആകര്‍ഷിക്കുന്ന വസ്തുത യോഗാ ശാസ്ത്രമെഴുതിയ പതഞ്ജലി ഭാരതീയനായിരുന്നു എന്ന സത്യമാണ്. നാഗാര്‍ജ്ജുനനെപ്പോലെ പ്രഗല്ഭമതികളായ ഭാരതീയ വൈജ്ഞാനികര്‍ എ.ഡി.400-1500 കാലഘട്ടങ്ങളില്‍ ദശരത്നാകരം, ദശസമുച്ചയം, ദശേന്ദ്ര ചൂഢാമണി തുടങ്ങിയ ആയിരക്കണക്കിന് രസതന്ത്ര പുസ്തകങ്ങള്‍ നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഒരോ രാസവസ്തുക്കളും എങ്ങനെ പ്രയോഗിക്കണമെന്നും എല്ലാ മെറ്റലുകളും എങ്ങനെ രൂപപ്പെടുന്നുവെന്നും ഈ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.
ചൈനക്കാരെ മെഡിറ്റേഷനും ആയുധ വിദ്യയും പഠിപ്പിച്ചത് വല്ലവ യുവരാജാവായ ബോധിധര്‍മ്മനാണ്. ലോക പ്രശസ്ത ആയോധന കലയായ കുംഫു പഠിപ്പിക്കുന്ന ചൈനയിലെ ഷാവോലിന്‍ ക്ഷേത്രത്തില്‍ ബോധിധര്‍മ്മന്റെ പൂര്‍ണ്ണകായ പ്രതിമ ഇന്നും നമുക്ക് കാണാന്‍ കഴിയും. ലോകത്തിലെ ഏറ്റവും പ്രാചീനമായ കളരിപ്പയറ്റ് ഭാരതത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലാണ്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ പാഠ്യ സിലബസ്സില്‍ അവിഭാജ്യ ഘടകമായിരുന്നു എ.ഡി.505ല്‍ വിഷ്ണുശര്മ്മയെഴുതിയ പഞ്ചതന്ത്രം.
പത്ത് വര്ഷത്തിനുമേല് വേദം പഠിച്ച് വിവര്‍ത്തനം ചെയ്ത് 47 പുസ്തകങ്ങളടങ്ങിയ ‘ബുക്ക് ഓഫ് ഓറിയന്റല്‍’ എഴുതിയ മഹാ പണ്ഡിതനായ മാക്സ്മുള്ളറുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ‘ലോകം ഇരുകൈകളും നീട്ടി അറിവിന് വേണ്ടി ഭാരതത്തിന് മുന്പില് യാചിക്കാനെത്തുന്ന ദിവസം ഒട്ടും വിദൂരമല്ല.’
‘നമ്മള് യൂറോപ്യന്മാര് അന്ധകാരത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ഒരുപറ്റം ജനത പ്രകാശത്തില്‍ ജീവിച്ചിരുന്നുവെന്ന്’ ആധുനിക ശാസ്ത്ര പിതാവായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞിട്ടുണ്ട്. 2010 ലെ അമേരിക്കന്‍ സെന്‍സസ് എടുത്താല്‍ അവിടെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തുന്നവര്‍ ഭാരതീയരാണെന്ന് മനസ്സിലാകും. ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഇന്ത്യന്‍ വംശജരാണ്.
ലോകത്തിലെ പ്രതിഭാധനന്മാരുടെ പട്ടികയെടുത്താല്‍ ഭാരതീയര്‍ തന്നെയാണ് മുന്‍പന്തിയില്‍ ഉണ്ടാവുകയെന്നകാര്യത്തില് സംശയമേതുമില്ല. ഇത്രയേറെ പാരമ്പര്യമുള്ള നാം ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് പഠിക്കണം. നമ്മുടെ വര്‍ത്തമാനകാലത്തെ ശരിയായ രീതിയില്‍ വിശകലനം ചെയ്യുകയും, ഭാവി ശോഭനമാക്കാന്‍ കര്‍മ്മ നിരതവും, ധര്‍മ്മാധിഷ്ഠിതവും ഏകത്വ ഭാവനയും നിറഞ്ഞ നൂതന പന്ഥാവുകള്‍ തുറക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം എവിടെയും മുഴങ്ങി കേള്‍ക്കട്ടേയെന്ന് പ്രത്യാശിക്കാം.
ആര്. ഉമാരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: