സ്വന്തം ലേഖകന്‍
പാലാ: രാമപുരം എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് എം.എം. ജേക്കബ് വളര്‍ന്നത് നിലപാടുകളിലെ കാര്‍ക്കശ്യവും രാഷ്ട്രീയത്തിലെ സത്യസന്ധതയും കൊണ്ടാണ്. ഒരുപാട് വിശേഷണങ്ങള്‍ ജേക്കബിന് ഉണ്ടെങ്കിലും രാഷ്ട്രീയ കുതുകികള്‍ ഓര്‍ക്കുന്നത് രാഷ്ട്രീയ അതികായകനായ കെ.എം. മാണിയെ വിറപ്പിച്ച നേതാവ് എന്ന നിലയിലായിരിക്കും. 1970ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഇരുചേരികളിലായി മത്സരിച്ചപ്പോള്‍ മാണിയെ നേരിടാനുള്ള നിയോഗം പാലാക്കാരന് കൂടിയായ എം.എം. ജേക്കബിനായിരുന്നു. ജേക്കബിന്റെ കന്നിയങ്കമായിരുന്ന ഈ പോരാട്ടത്തില്‍ 374 വോട്ടിന് മാണിയോട് പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ കെ.എം. മാണി പരാജയപ്പെട്ടിരുന്നുവെങ്കില്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിയും മാണിയുടെ രാഷ്ട്രീയഭാവിയും മറ്റൊന്നകുമായിരുന്നുവെന്ന് പിന്നീട് പല നിരീക്ഷകരും വിലയിരുത്തി. ഇതിന് ശേഷം 1980-ല്‍ ഒരിക്കല്‍ കൂടി മാണിയും ജേക്കബും തമ്മില്‍ ഏറ്റുമുട്ടി. പക്ഷെ വിജയം മാണിക്കൊപ്പമായിരുന്നു. ഭൂരിപക്ഷം 4556 വോട്ട്.
ഈ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലായി ശ്രദ്ധയത്രയും. 1952ല്‍ ബിഎസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ എം.എം. ജേക്കബ് ദേശീയ, സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്.
രാമപുരം മുണ്ടയ്ക്കല്‍ ഉലഹന്നാന് മാത്യു, റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9ന് മുണ്ടയ്ക്കല്‍ എം.എം. ജേക്കബ് ജനിച്ചു. മഞ്ചാടിമറ്റം പ്രൈമറി സ്കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കവേ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ ഇടക്കാലത്തു പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം. നിയമത്തില്‍ ബിരുദം, രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം, ഇന്‍കം ടാക്സ് ഡിപ്ലോമ, ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഉന്നത പഠനം. 1952ല്‍ രാമപുരത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിട്ടാണ് രാഷ്ടീയ പ്രവര്‍ത്തനം തുടങ്ങിയത്. 1954-ല്‍ ഭാരത് സേവക് സമാജില് അംഗമായി. പിന്നീട് കേന്ദ്രമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷന്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തി.
1985ലും 1993ലും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചു. 1993ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും 1994ല്‍ വിയന്നയിലും നടന്ന യുഎന്‍ മനുഷ്യാവകാശ സമ്മേളനങ്ങളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നിരീക്ഷകനായിരുന്നു. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായിരുന്നു. 2000-ല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും അദ്ദേഹത്തിന് പുനര്‍നിയമനം നല്കി. 2005 മുതല്‍ 2007 വരെ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: