ആലപ്പുഴ: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് സ്വാധീനമേഖലകളില്‍ പോലീസ് നടത്തുന്ന പരിശോധനകള്‍ പ്രഹസനമായി. എസ്ഡിപിഐയുടെ ആലപ്പുഴ ജില്ലാ ഓഫിസില്‍ നേതാക്കളെ അറിയിച്ച ശേഷമാണ് പോലീസ് പരിശോധന നടത്തിയത്.
എസ്ഡിപി ഐ ഭാരവാഹികളാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. സ്റ്റേഷനുകളില്‍ ഹാജരാക്കേണ്ടവരുടെ വിവരം നേതാക്കള്‍ക്ക് പോലീസ് നല്‍കും, അവരെ കൃത്യമായി എത്തിക്കുകയെന്ന ഉത്തരവാദിത്വം പോപ്പുലര്ഫ്രണ്ടുകാര്ക്കുള്ളതാണ്, പിന്നീട് കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുന്നതോടെ പോലീസിന്റെ ജോലി കഴിഞ്ഞു. മിക്ക പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് കൃത്യമായി വിവരങ്ങള്‍ ചോര്‍ന്ന് ലഭിക്കുന്നുണ്ട്. എസ്ഡിപിഐ ശക്തികേന്ദ്രമായ മണ്ണഞ്ചേരിയിലെ ചില പോലീസുകാരുടെ പ്രവര്‍ത്തനങ്ങളും സംശയാസ്പദമാണ്.
ജില്ലയില്‍ പോപ്പുലര്‍ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ സംഘടനകളുടെ പ്രധാന താവളങ്ങളായ മണ്ണഞ്ചേരി, ആദിക്കാട്ടുകുളങ്ങര, എന്നിവടങ്ങളില്‍ പോലും പോലീസ് നടപടികള്‍ പ്രഹസനമായി മാറി. ഇരുന്നൂറിലേറെ റെയ്ഡുകള്‍ ജില്ലയില്‍ നടത്തിയതായാണ് പോലീസ് അവകാശപ്പെടുന്നത്. നൂറ്റമ്പതിലേറെ പേരെ കരുതല്‍ തടങ്കലിലെടുത്തു. ഇവരില്‍ നിന്നും യാതൊരു വിവരവും ലഭിച്ചില്ലെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ മുസ്ളീം വേട്ടയെന്ന് പറഞ്ഞ് പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് മതതീവ്രവാദം ആളിക്കത്തിക്കാന്‍ മാത്രമെ പോലീസിന്റെ നടപടികള്‍ ഉപകരിച്ചിട്ടുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: