തിരുവനന്തപുരം: പ്രവാസി ചിട്ടിത്തുകയും സെക്യൂരിറ്റി തുകയും കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടി നിയമത്തിന് വിരുദ്ധമെന്ന് മുന്‍ ധനകാര്യമന്ത്രി കെ.എം. മാണി. ചിട്ടി നിയമത്തില്‍ പറയുന്ന അംഗീകൃത ബാങ്കുകളില്‍ മാത്രമേ സെക്യൂരിറ്റി തുകയും ചിട്ടിത്തുകയും നിക്ഷേപിക്കാവൂ. ബാങ്ക് അല്ലാത്ത കിഫ്ബിക്ക് ചിട്ടിത്തുക നല്‍കുന്നതും അത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കിഫ്ബിയെ അനുവദിക്കുന്നതും നിയമലംഘനമാണ്. കേന്ദ്ര നിയമത്തിന്റെ 20-ാം വകുപ്പിന് ആവശ്യമായ ഭേദഗതി വരുത്താതെയോ 87-ാം വകുപ്പനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രവാസി ചിട്ടിക്ക് 20 -ാം വകുപ്പില്‍ നിന്ന് ഇളവുനേടാതെയോ കിഫ്ബിയില്‍ തുക നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടിനിയമത്തിന്റെ ലംഘനമാണ്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രവാസികള്‍ക്ക് മാത്രമായി ഒരു കെഎസ്എഫ്ഇ ചിട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കേന്ദ്ര നിയമമനുസരിച്ച് മാത്രമേ പ്രവാസികള്‍ക്കുമാത്രമായി ചിട്ടി വിഭാവനം ചെയ്യാന്‍ സാധിക്കൂ. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കും കേന്ദ്ര ചിട്ടി നിയമത്തിനും കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ചിട്ടി റൂളുകള്‍ക്കും അനുസൃതമായിട്ടായിരിക്കും പ്രവാസികളെ ചിട്ടിയില്‍ പ്രവേശിപ്പിക്കുക എന്നാണ് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കെഎസ്എഫ്ഇ നല്‍കേണ്ട സെക്യൂരിറ്റി തുകയും പ്രവാസി ചിട്ടി തുകയും കിഫ്ബിയില്‍ നിക്ഷേപിക്കുവാന്‍ അനുവാദം നല്‍കിയെന്നാണ് ധനമന്ത്രി പറയുന്നത്. ഇത് ചിട്ടി നിയമത്തിനെതിരാണ്.
ചിട്ടി നിയമത്തിലെ 76-ാം വകുപ്പനുസരിച്ച് 4, 5, 16, 20 വകുപ്പുകളുടെ ലംഘനത്തിനും പ്രസ്തുത വകുപ്പുകള്‍ ലംഘിക്കുവാന്‍ പ്രേരണ നല്‍കുന്നതിനും ഓരോ വകുപ്പനുസരിച്ചും രണ്ടുവര്‍ഷം വരെ ശിക്ഷ നല്കുവാന് വ്യവസ്ഥ ചെയ്യുന്നു. ഇതിലെ പല വകുപ്പുകളുടെ ലംഘനത്തിനും ധനമന്ത്രി തന്നെയാണ് മുന്‍കൈ എടുത്തിരിക്കുന്ന്. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും കേന്ദ്ര നിയമമൊന്നും തനിക്ക് ബാധകമല്ലെന്നുമുള്ള മനോഗതി അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും മാണി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: