മോസ്ക്കോ: ഇനിയാണ് കളി. കിരീടം കൈപ്പിടിയിലൊതുക്കാനുള്ള ആവേശപ്പോരാട്ടങ്ങള്‍ നാളെ തുടങ്ങുകയാണ്. ഗോദയില്‍ ശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രം. കപ്പിലേക്കുള്ള ദൂരം മൂന്ന് മത്സരങ്ങള്‍. മൂന്നാം മത്സരത്തില്‍ പുത്തന്‍ ചാമ്പ്യന്മാര് ഉദിച്ചുയരും. കപ്പില്‍ കണ്ണും നട്ട് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് നാളെ ആദ്യ സെമിയില്‍ സുവര്‍ണ തലമുറ ടീമായ ബെല്‍ജിയത്തെ നേരിടും. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ രാത്രി 11.30ന് കളി തുടങ്ങും.
ബുധനാഴ്ച രണ്ടാം സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. മോസ്ക്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ രാത്രി 11.30 നാണ് കിക്കോഫ്. ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ക്രൊയേഷ്യ സെമിഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ സ്വീഡനെ തോല്‍പ്പിച്ചു.
ഫുട്ബോള്‍ വിദഗ്ധര്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ വന്തോക്കുകളൊക്കെ സെമിഫൈനലിന് മുമ്പ് ആയുധം വച്ച് കിഴടങ്ങിക്കഴിഞ്ഞു. ഇനി പ്രതീക്ഷ നാലു ടീമുകളില്‍ മാത്രം. ആര്‍ക്കാണ് കിരീട സാധ്യതയെന്ന് പറയാനാകില്ല. നാലു ടീമുകളും കരുത്തരാണ്. കഠിനാധ്വനവും കൂട്ടായ്മയും ഒത്തിണക്കവുമൊക്കെയാണ് ഈ ടീമുകളെ അവസാന നാലിലെത്തിച്ചതെന്ന് കൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡാലിക്ക് പറഞ്ഞു.
ഞങ്ങള്‍ ലോകകപ്പിന്റെ സെമിയിലെത്തിക്കഴിഞ്ഞു. നാലു ടീമകളിലെ ഏറ്റവും മികച്ച ടീമാകാന്‍ ഇനിയും കഠിനാധ്വാനം കാഴ്ചവെയ്ക്കണം. ഇംഗ്ലണ്ടിലായാലും വിദേശത്തായലും ഇംഗ്ലീഷ് താരങ്ങള്‍ ഭംഗിയായി കളിക്കും. സാങ്കേതിക മേന്മയുള്ള കളിക്കാരാണ് ഞങ്ങളുടെതെന്ന് ഇംഗ്ലീഷ് കോച്ച് ഗരേത്ത് സൗത്ത്ഗേറ്റ് വെളിപ്പെടുത്തി.
നാലു ടീമുകളുടെയും റാങ്കിങ് നോക്കിയാല്‍ ബെല്‍ജിയമാണ് ഏറ്റവും മുന്നില്‍. നിലവില്‍ ഫിഫ റാങ്കില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം റാങ്കുകാരായ ബ്രസീലിനെ വീഴ്ത്തിയാണ് അവര്‍ സെമിയില്‍ കടന്നത്. കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ഇംഗ്ലണ്ടും യഥാക്രമം ഏഴ്, പന്ത്രണ്ട് സ്ഥാനങ്ങളില്‍ നില്ക്കുന്നു. ക്രൊയേഷ്യ ഇരുപതാം റാങ്കിലും.
ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സിന് മികച്ച റെക്കോഡാണുള്ളത്. 1984 ലെ യൂറോപ്യന്‍ ചാമ്പന്‍ഷിപ്പില്‍ ഫ്രാന്‍സ് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ബെല്‍ജിയത്തെ തോല്‍പ്പിച്ചു. 1986 ലെ ലൂസേഴ്സ് ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെല്‍ജിയത്തെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനക്കാരായി. 1958, 1982 ലോകകപ്പു സെമിഫൈനലുകളില്‍ ഫ്രാന്‍സ് തോറ്റു. എന്നാല്‍ 1998 ല്‍ ലോക കിരീടം ചൂടി. 2006 ല്‍ ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് തോറ്റു.
1966 ലെ ലോകചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. അതിനുശേഷം ഒരിക്കലേ അവര്‍ സെമിയിലെത്തിയിട്ടുളളൂ. 1990 ലാണ് വീണ്ടുമൊരു സെമി കളിച്ചത്. അന്ന് പശ്ചിമ ജര്‍മനിയോട് തോറ്റു.ക്രൊയേഷ്യ 1998 സെമിയിലെത്തിയെങ്കിലും ഫ്രാന്‍സിനോട് തോറ്റു. യൂറോപ്പിലെ അഞ്ചു ലീഗുകളില്‍ കളിക്കുന്ന താരങ്ങളാണ് നാലു ടീമുകളുടെ കരുത്ത്. സെമിയിലെത്തിയ ടീമുകളിലെ 92 കളിക്കാരില്‍ 81 പേരും ഇംഗ്ലണ്ട്, സ്പെയിന്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലീഗ് കളിക്കുന്നവരാണ്.
ഇംഗ്ലണ്ട് ടീമിലെ 23 താരങ്ങളില്‍ 22 പേരും പ്രീമിയര്‍ ലീഗ് താരങ്ങളാണ്. ഒരാള്‍ രണ്ടാം ഡിവിഷന് ലീഗ് താരവും. ഫ്രാന്‍സിലെ ഒമ്പത് കളിക്കാര്‍ ലീഗ് വണ്ണിലെ കളിക്കാരാണ്. ആറ് പേര് ലിലിഗയിലെയും അഞ്ചുപേര്‍ പ്രീമിയര്‍ ലീഗിലെയും താരങ്ങളാണ്.ബെല്‍ജിയത്തിലെ പതിനൊന്ന് പേര് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ്. ക്രൊയേഷ്യയുടെ ആറ് പേര് സിരീ എ ലീഗ് താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: