കൊച്ചി: ചുവപ്പുകോട്ടയെന്ന് കാലങ്ങളായി എസ്എഫ്ഐ അഹങ്കരിച്ചിരുന്ന എറണാകുളം മഹാരാജാസില്‍ അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ ചോര വീണ് ഒരാഴ്ച കഴിയുമ്പോള്‍ സിപിഎമ്മില്‍ നടുക്കവും രോഷവും പുകയുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചതിനു കിട്ടിയ തിരിച്ചടിയില്‍ പകച്ചു നില്‍ക്കുകയാണ് പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും.
പ്രധാന പ്രതിയുടേതടക്കം നിഴലില്‍ പോലും തൊടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ് എന്ന പ്രഹസനത്തില്‍ കഴിഞ്ഞൊന്നും നടക്കുന്നില്ലെന്ന് സിപിഎമ്മിനുള്ളില്‍ അഭിപ്രായം ശക്തിപ്പെട്ടു. ഇത്ര ഗുരുതരമായ സ്ഥിതിയിലും ആഭ്യന്തരവകുപ്പ് ആരേയും ഏല്‍പ്പിക്കാതെ നാടുവിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരോക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
എറണാകുളം മഹാരാജാസ് കോളേജില്‍ ഞങ്ങളറിയാതെ ഇലയനങ്ങില്ലെന്ന് അഹങ്കരിച്ചിരുന്ന എസ്എഫ്ഐ മരവിച്ച അവസ്ഥയിലാണ്. ക്യാമ്പസില്‍ ഏറെ ശ്രദ്ധേയനായിരുന്ന വിദ്യാര്ഥിയെത്തന്നെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊന്നു വീഴ്ത്തിയത്. പക്ഷേ, അതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ പോലും എസ്എഫ്ഐക്കു കഴിയുന്നില്ല. വീട്ടില്‍ നിന്ന് തിടുക്കപ്പെട്ട് അഭിമന്യുവിനെ കൊലക്കത്തിക്കു മുന്നിലേക്ക് വിളിച്ചുവരുത്തിയതാര് എന്ന സംശയം മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുമ്പോള്‍ മറുപടി നല്‍കാനും എസ്എഫ്ഐയ്ക്കു കഴിയുന്നില്ല.
സിപിഎം-എസ്ഡിപിഐ സഖ്യത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തു വരുമ്പോള്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് പാര്‍ട്ടി. പാര്‍ട്ടി ചാനലായ കൈരളി ടിവിയുടെ ഓഫീസിലേക്ക് മാര്‍ച്ചു നടത്തിയും മാധ്യമ ചര്‍ച്ചകളില്‍ പോലീസിനെ വെല്ലുവിളിച്ചും എസ്ഡിപിഐ മുന്നോട്ടു പോകുമ്പോള്‍ സിപിഎം നേതാക്കള്‍ കാഴ്ചക്കാരെപ്പോലെ നില്ക്കുന്നു. ഇനിയും സിപിഎമ്മിനെ പിന്തുണയ്ക്കും എന്ന് കോഴിക്കോട്ടു പത്രസമ്മേളനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞതിന് ആ പിന്തുണ വേണ്ട എന്നു പറയാനുള്ള ആര്‍ജവവും കാട്ടിയില്ല സിപിഎം. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനു കിട്ടിയ തിരിച്ചടിയെ നേതൃത്വത്തിനു പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സിപിഎമ്മിനുള്ളില്‍ ശക്തിപ്പെട്ടുവരികയാണ്. എസ്ഡിപിഐയെ മുന്‍കൂട്ടി അറിയിച്ചുള്ള റെയ്ഡു നാടകവും പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപഹാസ്യരാക്കി.
അന്വേഷണം ഇഴയുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. പ്രധാന പ്രതിയുടേതടക്കം പേരുവിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് വീഴ്ചയാണ്.
കൊല്ലപ്പെടുന്ന ദിവസം അഭിമന്യുവിന്റെ ഫോണിലേക്ക് നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജന്മനാടായ ഇടുക്കിയിലെ വട്ടവടയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിമന്യു പോയത്. ഇവിടെ നിന്ന് തിരികെ കോളേജിലേക്ക് വിളിച്ച് വരുത്തിയതില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഫോണ്‍രേഖകളുടെ പരിശോധനയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പെണ്‍കുട്ടിയ്ക്കു പങ്കുണ്ടോ എന്നത് അന്വേഷണ വിധേയമാക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല.
സംഭവ ദിവസം കേസിലെ ഒന്നാം പ്രതിയായ മുഹമ്മദും അഭിമന്യുവിനെ ഫോണില്‍ വിളിച്ചിരുന്നു. മുഹമ്മദിന്റെ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ മാത്രമാണ് അന്വേഷണം സംഘം ശേഖരിക്കുന്നത്. എന്നാല്‍, സംഭവത്തിലെ പ്രധാന പ്രതികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ രംഗത്തുവന്നു.
ആക്രമികള്‍ രക്ഷപെട്ടത് തന്റെ വാഹനത്തിലാണെന്നും പുലര്‍ച്ചെ ഒരുമണിയോടെ ജോസ് ജങ്ഷനില്‍ നിന്ന് ഓട്ടം പിടിച്ച സംഘം തോപ്പുംപടിയില്‍ ഇറങ്ങിയെന്നുമാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പറയുന്നത്. സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഫുട്ബോള്‍ മത്സരം കാണുന്നതിനിടയില്‍ സംഘര്‍ഷം ഉണ്ടായെന്നാണ് കാരണമായി പറഞ്ഞതെന്നും എല്ലാവര്ക്കും പ്രായം 25ല്‍ കുറവാണെന്നും ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു. തോപ്പുംപടിയില്‍ വന്നിറങ്ങിയ ഇവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: