മോസ്കോ: വമ്പന്‍ അട്ടിമറികളും കണ്ണഞ്ചിപ്പിക്കുന്ന ഗോളുകളും നിരവധി തവണ കണ്ട റഷ്യന്‍ ലോകകപ്പിന്റെ കിരീടധാരണത്തിന് ഇനി ബാക്കിയുള്ളത് മൂന്ന് കളികള്‍ മാത്രം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ സെമിലൈനപ്പ് പൂര്‍ത്തിയായി. ഓള് യൂറോപ്പ് സെമിഫൈനലാണ് ഇത്തവണത്തേത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളാണ് സെമിയിലെത്തിയിരിക്കുന്നത്. ജൂലൈ 10ന് രാത്രി ഇന്ത്യന്‍ സമയം 11.30ന് ആദ്യ സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തെ നേരിടും. 11ന് രാത്രി 11.30ന് ത്രീ ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിന് എതിരാളികള്‍ ക്രൊയേഷ്യ.
ഫ്രാന്‍സ് ഉറുഗ്വെയെ 2-0 നും ബെല്‍ജിയം 2-1 ന് ബ്രസീലിനെയും ഇംഗ്ലണ്ട് 2-0ന് സ്വീഡനെയും പരാജയപ്പെടുത്തി നാലിലൊന്നായപ്പോള് ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടില്‍ കീഴടക്കിയായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്തും അധികസമയത്തും 2-2ന് സമനില പാലിച്ചതോടെയാണ് റഷ്യ-ക്രൊയേഷ്യ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജയം. ജയത്തോടെ മറ്റൊരു റെക്കോഡും ക്രൊയേഷ്യ സ്വന്തമാക്കി. ഒരു ലോകകപ്പില്‍ രണ്ടു പ്രാവശ്യം ഷൂട്ടൗട്ടില്‍ ജയിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമാണ് ക്രൊയേഷ്യ. 1990ല്‍ അര്‍ജന്റീന സ്വന്തമാക്കിയ ഈ നേട്ടം ഇതുവരെ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാതെ നിലനിന്നു പോവുകയായിരുന്നു.
2006 ജര്‍മന്‍ ലോകകപ്പിനുശേഷം ആദ്യമായാണ് ഫ്രാന്‍സ് സെമിയിലെത്തുന്നത്. ഇംഗ്ലണ്ട് 1990നു ശേഷവും ക്രൊയേഷ്യ 1998നു ശേഷവും ബെല്‍ജിയം 1986നു ശേഷവുമാണ് കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന്റെ സെമിയില്‍ ഇടം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: