എറണാകുളം: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാംപസ് ഫ്രണ്ടിനെതിരെ മുന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന കെമാല്‍ പാഷ രംഗത്ത്.
ക്യാംപസ് ഫ്രണ്ടിനെതിരെ യുഎപിഎ ചുമത്തി നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകികളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്കുന്നവരെയും ശിക്ഷിക്കണമെന്ന് കെമാല്‍ പാഷ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്നത് ആരായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. ഒപ്പം കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിമന്യുവിന്റെ ഘാതകര്‍ക്ക് സമൂഹം യാതൊരു പിന്തുണയും കൊടുക്കരുത്. അണികളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ അവരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം മുസ്ലീം സമൂഹത്തിനേറ്റ കളങ്കമാണ്. കേസില്‍ പോലീസിനുമേല്‍ സമ്മര്‍ദ്ധമുള്ളതായി കരുതുന്നില്ലെന്നും, പ്രതികള്‍ പിടിയിലാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: