ബാങ്കോക്ക്: തായ്ലൻഡിൽ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നത്.
ഇന്നലെ കുട്ടികളെ പുറത്തെത്തിച്ചവര്‍ തന്നെയാണ് ഇന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുക. ഗുഹക്കുള്ളിലെ അവസ്ഥകളും സാഹചര്യങ്ങളും കൂടുതല്‍ പരിചയം ഇവര്ക്കാണെന്നതിനാലാണ് ഇവരെ തന്നെ ഈ ദൗത്യത്തിനും നിയോഗിച്ചത്.
ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കുക എന്നതാണ് പ്രധാന നീക്കം. ഇതിനായി ഗുഹക്കുള്ളിലെ ഓക്സിജന്‍ സൗകര്യം ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നാണ് വിവരം. കാലാവസ്ഥ അനുകൂലമായെങ്കില്‍ മാത്രമെ മറ്റുള്ളവരെയും പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളു. പക്ഷേ പ്രദേശത്ത് ഇപ്പോള്‍ കനത്ത മഴ അനുഭവപ്പെടുന്നതായാണ് വിവരം. മഴ ശക്തമായാല്‍ ഗുഹക്കുള്ളില്‍ വെള്ളം ഉയരും. ആദ്യം ഗുഹക്കുള്ളില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു പുറത്തു കളഞ്ഞതിനു ശേഷമാണ് രക്ഷ പ്രവര്‍ത്തനം ആരംഭിക്കുക.
ഫുട്ബോള്‍ കോച്ചടക്കം ഒമ്പതു പേരെയാണ് ഇനി പുറത്തെത്തിക്കേണ്ടത്. അടിയന്തര രക്ഷാദൗത്യത്തിലൂടെ നാല് പേരെ ഇന്നലെ ഗുഹയില്‍ നിന്ന് രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടുപേരെ ഇന്നലെ തന്നെ ഗുഹക്കുള്ളിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാമ്പിനു സമീപമാണ് ഇവരെ എത്തിച്ചിട്ടുള്ളത്.
ജൂണ്‍ 23നാണ് 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനും അടങ്ങുന്ന സംഘം ഗുഹക്കുള്ളില്‍ കുടുങ്ങിയത്. പത്താം ദിവസമാണ് ഇവരെ കണ്ടെത്താന്‍ രക്ഷസംഘത്തിന് സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: