ന്യൂദല്‍ഹി: മുസ്ലിം സമുദായത്തിലെ അനാചാരമായ സ്ത്രീകളിലെ ചേലാകര്‍മത്തിനെതിരെ സുപ്രീംകോടതി. മതാചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ ശരീരത്തില്‍ അതിക്രമം നടത്താന്‍ ആര്‍ക്കും അധികാരമില്ല. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ല. കോടതി വ്യക്തമാക്കി. ചേലാകര്#്ം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടു. ദാവൂദി ബോറ സമുദായത്തിലാണ് ഈ ആചാരം പ്രബലമായുള്ളത്. അടുത്തിടെ കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മം നടക്കുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
സ്ത്രീകളിലെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ചേലാകര്‍മം പോക്സോ നിയമം മൂന്ന് ബി പ്രകാരം കേസെടുക്കേണ്ട കുറ്റമാണെന്ന ഹര്‍ജിക്കാരുടെ വാദത്തോട് കോടതി യോജിച്ചു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ആഗ്രഹമില്ലാത്തവര്‍ക്ക് മേല്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നുണ്ട്.. ഒരാളുടെ ജനനേന്ദ്രിയം അയാളുടെ മാത്രം സ്വകാര്യതയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ചേലാകര്‍മത്തെ 95 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നുണ്ടെന്ന് ദാവൂദി ബോറ സമുദായത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എ.എം. സിംഗ്വി അവകാശപ്പെട്ടു. ആചാരത്തിന് ഭരണഘടനപരമായ സാധുതയില്ലെന്നും നിരോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. അമേരിക്ക ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലും 27 ആഫ്രിക്കന്‍ രാജ്യങ്ങളിലും ആചാരം നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അടുത്ത തിങ്കളാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: