(അധ്യായം 18-2 ശ്ലോകം)
സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും അര്‍ത്ഥങ്ങൡലുള്ള അഭിപ്രായഭേദങ്ങള്‍ ആദ്യം വിശദീകരിക്കുന്നു-
കവയഃ വിദുഃ സൂക്ഷ്മദര്‍ശികളായ ചില പണ്ഡിതന്മാര് ഇങ്ങനെ അറിയിുന്നു; പറയുന്നു-
കാമ്യാനാം കര്‍മ്മാണാം ന്യാസം- സംന്യാസം- കാമങ്ങള്‍- ഈ ലോകത്തിലെയും പരലോകത്തിലെയും സുഖങ്ങള്‍ ലഭിക്കുവാന്‍ വേണ്ടി വേദങ്ങൡ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ധാരാളമുണ്ട്.
”സ്വര്‍ഗകാമോയജേത- പുത്രകാമോ യജേത” ”വായവ്യം ശ്വേത മാല ഭേദ ഭൂതികാമഃ”- എന്നിങ്ങനെ പശുയാഗം, പുത്രകാമേഷ്ടി മുതലായ കര്‍മങ്ങളെ സകാമകര്‍മ്മങ്ങള്‍ എന്നു പറയുന്നു. അത്തരം കര്‍മ്മങ്ങളെ ഉപേക്ഷിക്കുക എന്നതാണ് സംന്യാസം. ഇതാണ് ഒരഭിപ്രായം. ഗൃഹസ്ഥനും അതേസമയം മോക്ഷം ആഗ്രഹിക്കുന്നവനുമായവന്റെയും സംന്യാസം- ഇതാണ് എന്നര്‍ത്ഥം. മനുസ്മൃതിയും ഇങ്ങനെ പറഞ്ഞിരിക്കുന്നു.
”മോക്ഷാര്‍ഥീന പ്രവര്‍ത്തേത
തത്ര കാമ്യനിഷിദ്ധയോഃ”
(=മോക്ഷം ആഗ്രഹിക്കുന്നവന് കാമ്യകര്‍മ്മങ്ങളും നിഷിദ്ധ കര്‍മ്മങ്ങളും അനുഷ്ഠിക്കരുത്).
വിചക്ഷണാഃ പ്രാഹുഃ-
ശാസ്ത്രനിപുണന്മാരായ പണ്ഡിതന്മാര് പറയുന്നു-
”കാമ്യകര്‍മ്മങ്ങളുടെയും സന്ധ്യാവന്ദനം മുതലായ നിത്യവും അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെയും ഫലങ്ങള്‍ മാത്രം ത്യജിക്കുക- കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക- ഇതാണ് ത്യാഗം. ഇവിടെ ഒരു സംശയം വരാം-
നിത്യനൈമിത്തികങ്ങളായ കര്‍മ്മങ്ങള്‍ക്ക് ഫലം ഉണ്ടെന്ന് ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടേ ഇല്ല. പിന്നെ എങ്ങനെ ഉപേക്ഷിക്കാന്‍ കഴിയും?
വിശദീകരണം- ”ധര്‍മ്മേണ പാപമപ-
മപനുദതി”
”കര്‍മ്മണാ പിതൃലോകഃ”
(=ധര്‍മ്മം അനുഷ്ഠിച്ചാല്‍ പാപം നശിക്കും.
ശ്രാദ്ധാദികര്‍മ്മങ്ങള്‍ കൊണ്ട് പിതൃലോകം കിട്ടും)
അത്തരം ഫലങ്ങള്‍ ഉപേക്ഷിക്കണം; അതാണ് ത്യാഗം എന്നര്‍ത്ഥം. അതിനാല്‍ സര്‍വ്വവിധ കര്‍മ്മങ്ങളുടെയും ഫലങ്ങളെ ത്യജിക്കുക എന്നതാണ് ത്യാഗം; അല്ലാതെ സര്‍വ്വകര്‍മങ്ങളെയും ഉപേക്ഷിക്കുക എന്നതല്ല. കാരണം, ഫലം ആഗ്രഹിക്കാതെയുള്ള ഏതുതരം കര്‍മ്മവും മനസ്സിലെ കാമാദിമാലിന്യങ്ങള്‍ നശിക്കാനും പാപം നശിക്കുവാനും നമ്മെ സഹായിക്കുന്നു. കര്‍മങ്ങള്‍ ഭഗവാന് ആരാധനയായി ചെയ്ത്, ഭഗവാനെ സന്തോഷിപ്പിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: