കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍എസ്പിയെ പാട്ടിലാക്കാനുള്ള നീക്കം സിപിഎം ശക്തമാക്കി. രണ്ട് തവണ കൈവിട്ടുപോയ കൊല്ലം സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
പ്രാദേശിക-ജില്ലാ നേതൃത്വങ്ങള്‍ ആര്‍എസ്പിയെ പാട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും പൊളിഞ്ഞു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം തന്നെ ഇറങ്ങി. പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഔദ്യോഗികമായും ക്ഷണിച്ചു. കൊല്ലം ജില്ലയില്‍ ആര്‍എസ്പി ഒരു ഘടകമേയല്ലെന്ന് അടിത്തട്ടില്‍ പ്രചാരണം നടത്തുന്ന സിപിഎം നേതാക്കള്‍ എന്തിനാണ് ആര്‍എസ്പിക്ക് പിന്നാലെ പോകുന്നതെന്ന ചോദ്യം അണികള്‍ക്കിടയില്‍ സജീവമാണ്.
2014 മാര്‍ച്ചില്‍ കൊല്ലം ലോക്സഭാ സീറ്റ് ഏകപക്ഷീയമായി ഏറ്റെടുത്ത സിപിഎം നടപടിയില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ടത്. ഒരുവിഭാഗം നേതാക്കളുടെ അധികാരക്കൊതിയും പാര്‍ലമെന്ററി മോഹവുമായാണ് ഇതിനെ സിപിഎം അവതരിപ്പിച്ചത്. ഇത് ഏറ്റെടുത്ത അണികള്‍ക്ക് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ആറുമാസത്തിന് ശേഷം ആര്‍എസ്പിയിലേക്ക് ഷിബു ബേബിജോണിന്റെ ആര്‍എസ്പി-ബി ലയിച്ചു. പിന്നീട് നടന്ന തദ്ദേശഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പിക്ക് പരാജയമായിരുന്നു. എന്നാല്‍ യുഡിഎഫിന്റെ പൊതുവായ അപാകവും ഗ്രൂപ്പുപോരുമാണ് ഇതിന് കാരണമെന്നാണ് ആര്‍എസ്പി വിലയിരുത്തല്‍. ഇതിനെ വഴിതിരിച്ചുവിട്ട് ആര്‍എസ്പി അണികളെയും ഒരുവിഭാഗം നേതാക്കളെയും തെറ്റിദ്ധരിപ്പിക്കാനും ഇടതുമുന്നണിയില്‍ സഹകരിക്കുന്ന കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി-എല്‍ വഴി പരമാവധിപേരെ അടര്ത്തിയെടുക്കാനുമാണ് സിപിഎം പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: