കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്സഭാ സീറ്റ് വിട്ട് കൊടുക്കാതിരിക്കാന്‍ കെ.എം. മാണിയുടെ നീക്കം. ജോസ് കെ. മാണിക്ക് രാജ്യസഭാ എംപി സ്ഥാനം ലഭിച്ചതോടെ കോട്ടയം സീറ്റ് ഏറ്റെടുത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടിയത്. എന്നാല്‍ പാര്‍ലമെന്ററി മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കി മാണി ഇതിന് തടയിട്ടിരിക്കുകയാണ്. കോട്ടയം വിട്ട് കൊടുക്കില്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.
ഇന്നലെ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജോസ് കെ. മാണി എംപിയുടെ നേരിട്ടുള്ള സംഘടനാ ചുമതലയില്‍ ആയിരിക്കും ഈ കമ്മിറ്റി. ഇതേ മാതൃകയില്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ അസംബ്ലി കമ്മിറ്റികളും നിലവില്‍ വരും. അസംബ്ലി മണ്ഡലം കമ്മിറ്റികള്‍ക്ക് സംസ്ഥാന ഭാരവാഹികള്‍ തന്നെ നേരിട്ട് ചുമതല വഹിക്കും.
യുഡിഎഫില്‍നിന്ന് പുറത്ത് പോയ മാണിയെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചു കൊണ്ടുവന്നത് മാണിക്ക് രാജ്യസഭാ സീറ്റ് കൊടുത്തിട്ടായിരുന്നു. ഇതിന് പകരം കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നതായിരുന്നു ധാരണ. എന്നാല്‍ മാണി ഇത് പരസ്യമായി നിഷേധിച്ചുവെങ്കിലും കോട്ടയം സീറ്റ് കോണ്ഗ്രസ്സിനായിരിക്കുമെന്നായിരുന്നു ജില്ലാ നേതൃത്വവും അണികളും വിശ്വസിച്ചത്.
എന്നാല്‍, മാണി ഒരു മുഴംമുന്പേ എറിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. ജോസ് കെ. മാണി അടുത്ത തവണ മത്സരിച്ചാല്‍ കോണ്ഗ്രസ്സുകാര് തന്നെ കാലുവാരുമെന്നതിനാലാണ് കിട്ടിയ രാജ്യസഭാ സീറ്റ് നല്കി മകനെ സുരക്ഷിതനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: