തിരുവല്ല: കുമ്പസരരഹസ്യം മുതലെടുത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭയിലെ നാല് വികാരിമാര്‍ നാളെ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങിയേക്കും. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയോ കീഴടങ്ങിയേക്കുമെന്ന സൂചന ശക്തമായത്.
ജാമ്യഹര്‍ജി കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഹര്‍ജി തള്ളുന്നപക്ഷം വികാരിമാരായ ഏബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജയ്സ് കെ. ജോര്‍ജ്, ജോണ്സണ് പി. മാത്യു എന്നിവര്‍ ഇന്നലെ ഉച്ചയോടെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘം ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്ത് എത്തിയിരുന്നു. ജാമ്യവാദം കേട്ട ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിക്കുന്നത് 11 ലേക്ക് മാറ്റുകയായിരുന്നു. വികാരിമാര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന പരാതി കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലും യുവതി ആവര്‍ത്തിച്ചത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് തടസ്സമായേക്കുമെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എഫ്ഐആറില്‍ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: