ന്യൂദല്‍ഹി: ടുജി സ്പെക്ട്രം ലേലം സമാപിച്ചു. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്ന് വരുമാനം മാത്രമാണ് ലേലത്തിലൂടെ നേടാന്‍ കഴിഞ്ഞത്. രണ്ട് ദിവസമായി നടന്ന ലേലത്തില്‍ പതിനായിരം കോടി രൂപയാണ് ആകെ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 28,000 കോടി രൂപ ടുജി ലേലത്തിലൂടെ നേടാനാകുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ അടിസ്ഥാനതുക വര്‍ദ്ധിപ്പിച്ചത് കാരണം പ്രമുഖ കമ്പനികള്‍ ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അഖിലേന്ത്യ തലത്തിലുള്ള സ്പെക്ട്രം ലൈസന്‍സിനായി 14,000 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. മുമ്പ് കമ്പനികള്‍ നല്‍കിയതിന്റെ ഏഴിരട്ടി അധികമാണിത്.
എ.രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സ്പെക്ട്രം ലേലത്തിന് വച്ചത്. 1,800 മെഗാഹെട്സ് സ്പെക്ട്രമാണ് ലേലത്തില്‍വച്ചത്. ദല്‍ഹി മുംബൈ സര്‍ക്കിളുകള്‍ പോലും ലേലത്തിന് പിടിക്കാന്‍ കമ്പനികള്‍ മടിക്കുന്ന കാഴ്ചയായിരുന്നു ആദ്യദിനം തന്നെ. ലേലത്തിനായി നിശ്ചയിച്ചിരുന്ന 176 ബ്ലോക്കുകളില്‍ 98 എണ്ണം മാത്രമേ ആദ്യദിനം വിറ്റുപോയുള്ളൂവെന്ന് ടെലികോം സെക്രട്ടറി ആര്.ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. വീഡിയോകോണും ഐഡിയയും ഏഴ് സര്‍ക്കിളുകള്‍ സ്വന്തമാക്കി.
ടെലിനോര്‍ എഴ് സര്‍ക്കിളുകളും എയര്‍ടെലും വോഡാഫോണും ഓരോ സര്‍ക്കിളുകളും നേടി. എ.രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ നടന്ന ടു ജി സ്പെക്ട്രം ഇടപാടിലൂടെ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയത് വന്‍വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാജ അനുവദിച്ച 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: