സില്‍വര്‍സ്റ്റോണ്‍: വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുന്നതെന്ന് രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്ല്യ. വിജയ് മല്ല്യയുടെ യുകെയിലെ വസതികളിലും ആസ്തികളിലും റെയ്ഡ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന 13 ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം യുകെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ബാങ്കുകള്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം യുകെ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയ് മല്ല്യ സര്‍ക്കാരിനെതിരെ പ്രതികരിച്ചത്.
17 ബാങ്കുകളില്‍ നിന്നായി 9,000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ യുകെയില്‍ കഴിയുന്ന മല്ല്യയെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. മാത്രമല്ല, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മല്ല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കോടതി നിര്‍ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ കൈമാറാന്‍ തയാറാണെന്നു പറഞ്ഞ മല്ല്യ, തന്റെ പേരില്‍ ചില കാറുകളും ആഭരണങ്ങളും മാത്രമാണുള്ളതെന്ന് അറിയിച്ചു. കോടതി ഉത്തരവനുസരിച്ച് തന്റെ പേരിലുള്ള സ്വത്ത് മാത്രമാണ് കണ്ടുകെട്ടാന്‍ കഴിയുക. യുകെയിലെ ആഡംബര വീടുകള്‍ മക്കളുടെയും അമ്മയുടെയും പേരിലാണ്. അതിനാല്‍ ബാങ്കുകള്‍ക്ക് അത് കൈക്കലാക്കാനാകില്ല. ബ്രിട്ടനിലെ എന്റെ സ്വത്തുക്കള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൈമാറിയാലും താന്‍ ഭവനരഹിതനാകില്ല. അതിനാല്‍ തീയതി, സമയം, സ്ഥലം എന്നിവ പറഞ്ഞാല്‍ അവിടെ വച്ച് കൈമാറാന്‍ താന്‍ തയാറാണെന്നും മല്ല്യ വെല്ലുവിളിച്ചു.
മൊണോക്കയിലും അബുദാബിയിലുമായി ഉപയോഗിച്ചിരുന്ന ആഡംബര യാനം ലേലത്തില്‍ പോയത് തനിക്കൊരു പ്രശ്നമല്ലെന്ന് മല്ല്യ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി അതിന്റെ ഉടമസ്ഥന് താനല്ല. മധ്യേഷ്യയിലെ ഒരു മാന്യനാണ് അതിന്റെ ഉടമസ്ഥന്. അയാളുടെ പേര് വെളിപ്പെടുത്താന്‍ മല്ല്യ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: