കളമശ്ശേരി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടില്‍ പ്രീത ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം. പ്രീതയ്ക്കു പിന്തുണയുമായി നാട്ടുകാര്‍ കൂടി സംഘടിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. പെട്രോള്‍ ഒഴിച്ചുനിന്ന പ്രതിഷേധക്കാര്‍ റോഡില്‍ തീകൊളുത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്ന അഗ്നിശമനാസേന തീ അണച്ചു.
ഭൂമാഫിയയ്ക്കുവേണ്ടിയാണ് ബാങ്ക് അധികൃതരുടെ നടപടിയെന്നാണ് പ്രീത ഷാജി ആരോപിക്കുന്നത്. ”പലസ്ഥലങ്ങളിലും ഞങ്ങള്‍ ചര്‍ച്ചയ്ക്കുപോയി. 50 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാന്‍ തയാറാണ്. പരിഹാരം കാണുന്നതുവരെ ജപ്തിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയതാണ്. എനിക്ക് എന്റെ ഭൂമി തിരികെ വേണം. 24 വര്‍ഷമായി ബാങ്ക് എന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയാണ്”, പ്രീത പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന് ഇന്നലെ രാവിലെ എത്തി. ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്ത സ്വകാര്യ ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചത് ചര്‍ച്ചയായിരുന്നു. 360 ദിവസമാണ് ഇവര്‍ ചിതയൊരുക്കി പ്രതിഷേധിച്ചത്. 1994 ലാണു സുഹൃത്തിനു രണ്ടരലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നത്. അന്ന് മറ്റൊരു ബാങ്കില്‍ നിന്നാണ് വായ്പയെടുത്തത്. എന്നാല്‍ പിന്നീട് ഈ ബാങ്കിനെ സ്വകാര്യ ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. സുഹൃത്തിനു കടം വീട്ടാന്‍ കഴിയാതെ വന്നതോടെ പ്രീതയുടെ മറ്റൊരു സ്ഥലത്തുള്ള നാലു സെന്റ് വസ്തു വിറ്റ് വായ്പ അടയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്വകാര്യ ബാങ്ക് ഇതിന് അനുമതി നല്‍കിയില്ല.
ഇതിനു പിന്നാലെയാണ് 2.30 കോടി രൂപ കുടിശ്ശികയെന്ന കണക്കുണ്ടാക്കി പ്രീതയുടെ രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം ബാങ്ക് ആരംഭിച്ചത്. ലേല നടപടികള്‍ നടത്തിയ വ്യക്തി പല ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും ഭൂമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: