ന്യൂദല്‍ഹി: കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ പിന്തുണച്ച് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും. തത്സമയ സംപ്രേഷണം കാലഘട്ടത്തിലെ അനിവാര്യതയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. രഹസ്യ സ്വഭാവം ഇല്ലാത്ത കേസുകളിലെ നടപടികള്‍ സംപ്രേഷണം ചെയ്യാമെന്ന് അറ്റോര്‍ണി ജനറലും അറിയിച്ചു. തത്സമയ സംപ്രേഷണത്തിനുള്ള വിശദമായ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്കി. വിചാരണ കോടതികളിലും ട്രിബ്യൂണലുകളിലും സുതാര്യത ഉറപ്പുവരുത്താന്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അനുവാദം നല്‍കിയിരുന്നു.
തത്സമയ സംപ്രേഷണമാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങും ഒരു നിയമ വിദ്യാര്‍ഥിയും നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ മാത്രമല്ല, രഹസ്യ സ്വഭാവം ഇല്ലാത്ത എല്ലാ കേസുകളിലെയും നടപടികള്‍ സംപ്രേഷണം ചെയ്യാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. കേസ് നല്കിയവര്ക്കും പൊതുജനങ്ങള്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും വിവരങ്ങള്‍ കൃത്യമായി അറിയാന്‍ ഇത് സഹായകരമാകുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍, ചെലവ്, സാങ്കേതിക വിദ്യ എന്നിവ സഹിതം മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ജൂലൈ 23ന് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിക്കുന്ന മാര്‍ഗ രഖ പരിശോധിച്ച് കോടതി തുടര്‍നടപടികള്‍ നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: