സെന്റ്പീറ്റേഴ്സ്ബര്‍ഗ്: സുവര്‍ണ കിരീടം ലക്ഷ്യമിട്ട് സുവര്‍ണ തലമുറ ഇറങ്ങുന്നു. ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ബെല്‍ജിയം ഇന്ന് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. രാത്രി 11.30 നാണ് മത്സരം. ഫൈനലില്‍ സ്ഥാനമുറപ്പിക്കാനായി ഇരു ടീമുകളും കച്ചമുറുക്കുന്നതോടെ മത്സരം ആവേശകൊടുമുടി കയറും.
മൂന്ന് ദശാബ്ദത്തിനുശേഷമാണ് ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയം സെമിയിലെത്തുന്നത്. ഇത്തവണ കിരീടവുമായി മടങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ലോക റാങ്കിങ്ങില്‍ ഫ്രാന്‍സിനെക്കാള്‍ മുന്നിലാണവര്‍. എന്നിരുന്നാലും ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കനുന്ന ഫ്രാന്‍സിനെ കീഴടക്കാന്‍ ചെകുത്താന്മാര്ക്ക് കീഴടക്കാനാകുമോയെന്ന് കണ്ടറിയണം. ജയിച്ചാല്‍ ബെല്‍ജിയത്തിന് ആദ്യ ലോകകപ്പ് ഫൈനല്‍ ഒരുങ്ങും.
കഴിഞ്ഞ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, ഉറുഗ്വെ ടീമുകള്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഫ്രാന്‍സ് പുറത്തെടുത്തത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയുമൊക്കെ അപാര ഫോമിലുമാണ്. ഫ്രാന്‍സിനെ വീഴ്ത്താന്‍ എദന് ഹസാര്‍ഡിന്റെ ചെകുത്താന്മാര്ക്ക് ആയാസപ്പെടേണ്ടിവരും.
സസ്പെന്‍ഷനുശേഷം ബ്ലെയ്സ് മറ്റുയ്ഡി തിരിച്ചെത്തിയത് ഫ്രാന്‍സിന് കരുത്തു കൂട്ടുന്നു. അതേസമയം ബെല്‍ജിയം തോമസ് മ്യൂനിയറെ കൂടാതെയാണ് ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട മ്യൂനിയര്‍ക്ക് സെമിയില്‍ കളിക്കാനാകില്ല.
ഫ്രാന്‍സിനെ തളയ്ക്കാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് 4-4-2 ശൈലിയിലാകും ചെകുത്താന്മാരെ വിന്യസിക്കുക. വലതു വിങ്ങില്‍ നാകസര് ചാഡ്ലിയെയും ഇടതു വിങ്ങില്‍ യാനിക്ക് കറാസ്ക്കോയേയും ഇറക്കും. മാനസികമായും ശാരീരികമായും ബെല്‍ജിയം തയാറെടുത്തുകഴിഞ്ഞു. ബെല്‍ജിയത്തിന്റെ ക്യാപ്റ്റന്‍ ഏദന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ നോലോ കാന്റേയും ചെല്‍സി താരങ്ങളാണ്. ഇവരുടെ പ്രകടനം മത്സരഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.
ഫ്രാന്‍സും ബെല്‍ജിയവും കളിക്കളത്തില്‍ ഒട്ടേറെ തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഇവര്‍ രണ്ട് പ്രാവശ്യമേ ഏറ്റുമുട്ടിയിട്ടുളളു. 1986 ലെ മെക്സിക്കോ ലോകകപ്പിലാണ് അവസാനമായി ഇവര്‍ മാറ്റുരച്ചത്. അന്ന് ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതിനുശേഷം എട്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ചു.
കരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ട ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം സെമിയിലെത്തിയത്. 32 വര്‍ഷത്തിനുശേഷമാണ് അവര്‍ സെമിയിലെത്തിയത്. ഇതിന് മുമ്പ് 1986 ലാണ് അവര്‍ അവസാന നാലു ടീമുകളില്‍ ഒന്നായത്.
മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമിയില്‍ കടന്നത്.
ലോകകപ്പിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഫ്രാന്‍സിന്റെ കോച്ച് ദീദര്‍ ദെഷ്കാമ്പ് പറഞ്ഞു. 1998 ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ദീദറായിരുന്നു ക്യാപ്്റ്റന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: