തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയ കുമ്പസാരം പാര്‍ട്ടി അണികളെ തെറ്റിദ്ധരിപ്പിക്കാന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രൂരതകള്‍ കണക്കു സഹിതം വ്യക്തമാക്കുമ്പോഴും ആ ഭീകര സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ കരീം തയാറാകുന്നില്ല. മതേതര പ്രസ്ഥാനമെന്ന് പലഘട്ടങ്ങളിലും കരീം പ്രസ്താവിച്ച എസ്ഡിപിഐയെ പേരെടുത്ത് പറയാതെ പോപ്പുലര്‍ഫ്രണ്ടിനെ മാത്രം കുറ്റപ്പെടുത്തുന്നതിലുമുണ്ട് ഇരട്ടത്താപ്പ്.
മാറാട് തുടങ്ങി ഇന്ന് അഭിമന്യുവില്‍ എത്തിനില്‍ക്കുന്ന കൊലപാതക പരമ്പരയില്‍ എസ്ഡിപിഐയ്ക്ക് താങ്ങും തണലുമായിരുന്ന സിപിഎമ്മിന് നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് കുമ്പസാരം. പാര്‍ട്ടി ഭരണത്തില്‍ പാര്‍ട്ടി പോലീസ് അരിച്ച് പെറുക്കിയിട്ടും അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താനും സാധിക്കുന്നില്ല.
മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് മാറാട് നിവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ ആര്‍എസ്എസ് വര്‍ഗീയം കളിക്കുന്നു എന്നായിരുന്നു കരീം മന്ത്രിക്കസേരയിലിരുന്നപ്പോള്‍ പറഞ്ഞത്. ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപിച്ചതെന്ന് ഐഎസ് നേതാവ് അബ്ദുള്‍ റാഷിദിന്റെ ഓഡിയോ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കരീമും പാര്‍ട്ടിയും പഴിച്ചത് ആര്‍എസ്എസ്സിനെ.
സിപിഎം എസ്ഡിപിഐ സഖ്യങ്ങള്‍ പ്രദേശിക തലത്തില്‍ മാത്രമാണെന്ന് കരീം പറയുമ്പോഴും അഭിമന്യുവിന്റെ ചിതയണയും മുമ്പാണ് വെമ്പായം പഞ്ചായത്ത് ഭരണത്തിനായി ഇരുകൂട്ടരും കൈ കോര്‍ത്തത്. അഖില വിഷയത്തിലും തിരുവനന്തപുരം സ്വദേശിനി നിമിഷയെ മതം മാറ്റി ഐഎസ് കേന്ദ്രത്തില്‍ എത്തിച്ചപ്പോഴും കരീം മിണ്ടിയില്ല. പ്രൊഫസറുടെ കൈവെട്ട് കേസ്, എബിവിപി പ്രവര്ത്തകന് വിശാലിന്റെ കൊലപാതകം, ഹൈക്കോടതിക്കെതിരെയുള്ള സമരം, പൊട്ട് തൊട്ട് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന് പെണ്‍കുട്ടിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയ സംഭവം ഇതിനൊന്നും പ്രതികരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: