ബാങ്കോക്ക്: തായ്ലാൻഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെക്കൂടി തിങ്കളാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ഗുഹയ്ക്കുള്ളില്‍ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം എട്ടായി. ഇനി നാല് കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ ഉള്ളത്.
ഗുഹാമുഖത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ഉള്ളിലുള്ള ചേംബര്‍ -3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥലത്ത് ഇവരെ എത്തിച്ചെന്നാണ് വിവരം. ചൊവ്വാഴ്ച ഗുഹയില്‍ അവശേഷിക്കുന്ന അഞ്ച് പേരെ കൂടി പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം പത്തിനാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യാന്തര മുങ്ങല്‍ വിദഗ്ധരായ13 പേരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാന്‍ 11 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 9 മണിക്കൂര്‍കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനായി. 2 കുട്ടികളെ ഞായറാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങല്‍ വിദഗ്ദരാണുള്ളത്.
ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളുമായി പുറത്തെത്തിയത്. ജൂണ്‍ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: