ന്യൂദല്‍ഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയിരിക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം. ഭാര്യ കിം ജുങ് സൂകും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഇരുവരെയും രാജ്യം ആചാരപരമായി വരവേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്എന്നിവരുമായി മൂണ്‍ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയ്ക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്താനാവും പ്രധാന ചര്‍ച്ച. ഭീകരതയ്ക്കെതിരെ ഒരുമിച്ച് നീങ്ങാനുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഉത്തരകൊറിയയും തെക്കന്‍കൊറിയയും തമ്മിലുള്ള ബന്ധവും ചര്‍ച്ചയില്‍ സ്ഥാനം നേടും. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും.
ഉച്ചഭക്ഷണത്തിന് ശേഷം ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂണ്‍ ജെ ഇന്നുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. അവിടെ ഇന്ത്യ-സൗത്ത് കൊറിയ സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും.
വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ മൂണിനും അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥര്‍ക്കും രാംനാഥ് കോവിന്ദ് ഔദ്യോഗിക വിരുന്നൊരുക്കും. തുടര്‍ന്ന് അദ്ദേഹം ദല്‍ഹിയില്‍ നിന്ന് തിരിക്കും.
ഞായറാഴ്ചയായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് രാജ്യത്തെത്തിയത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: