കൊച്ചി: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും കളക്ടറേറ്റിലും കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ ബീച്ചനഹള്ളി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ഡാം തുറക്കണമെന്ന് കര്‍ണാടകത്തോട് കേരളം ആവശ്യപ്പെട്ടു.
കേരള, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച മുതല്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മലയോര മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ റോഡില്‍ മണ്ണിടിഞ്ഞു. മഴ കനത്തോടെ തീരമേഖല കടലാക്രമണ ഭീഷണിയിലാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: