തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മാപ്പ് അപേക്ഷിക്കാന്‍ തയാറായി എഡിജിപിയുടെ മകള്‍. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഡ്രൈവര്‍ ഗവാസ്കറോട് മാപ്പു പറഞ്ഞ് കേസില്‍ നിന്നും തലയൂരാന്‍ ശ്രമം നടക്കുന്നത്.
എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്കറിന്റെ നിലപാട്. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്കര്‍ എഡിജിപിയുടെ അഭിഭാഷകനെ അറിയിച്ചതായാണ് വിവരം. കേസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ എഡിജിപിയുടെ മകള്ക്കെതിരാണെന്നാണ് സൂചന.
ഡ്രൈവര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ദൃക്സാക്ഷികള്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഒത്തുകളിക്കുന്നതായും വിമര്‍ശനമുണ്ട്. ജാതിപ്പേര് വിളിച്ചതിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഗവാസ്കറിനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്.
ഇതിലൂടെ, പട്ടിക വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം, അധിക്ഷേപം എന്നീ വകുപ്പ് ചുമത്തി ജാമ്യമില്ലാ വകുപ്പെടുത്ത് ഗവാസ്കറിനെ കുടുക്കാനാണ് നീക്കമെന്നാണ് ആരോപണം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: