കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഇനി ബാങ്ക് ഗ്യാരന്റി നല്‍കേണ്ട. കോളേജുകള്‍ ഗ്യാരന്റി നിഷ്കര്ഷിക്കുന്നതിനെതിരെ ഉചിതമായ ഉത്തരവു നല്കാന് പ്രവേശന മേല്‍നോട്ട സമിതിക്കും എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഹാജരാക്കണമെന്ന് നിര്‍ദേശിച്ചതിനെതിരെ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന് ഉള്‍പ്പെടെ 13 കുട്ടികള്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി നല്‍കണമെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി പരിഗണിക്കവെ എന്‍ട്രന്‍സ് കമ്മീഷണറുടെ പട്ടികയില്‍ നിന്ന് പ്രവേശനം നേടിയ വിദ്യാര്‍ഥികളോട് ബാങ്ക് ഗ്യാരന്റി ആവശ്യപ്പെട്ട നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്നാണ് എല്ലാ സ്വാശ്രയ കോളേജുകള്‍ക്കും ബാധകമാവുന്ന തരത്തില്‍ ഉത്തരവു നല്കാന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും പ്രവേശന മേല്‍നോട്ട സമിതിക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇതേ കോേളജിലെ മറ്റൊരു വിദ്യാര്‍ഥി നല്കിയ ഹര്‍ജിയില്‍ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടാതെ പ്രവേശനം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് മറ്റു വിദ്യാര്‍ഥികളും ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ക്കും ബാങ്ക് ഗ്യാരന്റി നിഷ്കര്‍ഷിക്കാതെ പ്രവേശനം നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ വിശദമായ വാദത്തിന് പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: