ബാങ്കോക്ക്: മരണഗുഹയുടെ ഇരുട്ടില്‍ നിന്ന് ഒടുവില്‍ അവര്‍ 13 പേരും തിരിച്ചെത്തി. പരിശീലകനെയും ഗുഹയിലവശേഷിച്ച മൂന്ന് കുട്ടികളെയും കൂടി ഇന്നലെ പുറത്തെത്തിച്ചതോടെയാണ് മൂന്നു നാള് നീണ്ട രക്ഷാദൗത്യം പൂര്‍ത്തിയായത്.
19 മുങ്ങല്‍ വിദഗ്ധരാണ് അവസാന ദൗത്യത്തിലുണ്ടായിരുന്നത്. 12 അംഗ കുട്ടികളുടെ ഫുട്ബോള്‍ സംഘവും അവരുടെ പരിശീലകനും തായ്ലന്ഡിലെ ഗുഹയ്ക്കകത്ത് ഒറ്റപ്പട്ടത് 18 നാളുകള്‍ക്കു മുമ്പാണ്.
ഞായറാഴ്ച തുടങ്ങിയ അന്തിമ ദൗത്യത്തിലെ ആദ്യഘട്ടത്തില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. തൊട്ടടുത്ത ദിവസം മറ്റു നാലു പേരെക്കൂടി രക്ഷപ്പെടുത്തി. വൈദ്യപരിശോധനകള്‍ക്കായി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികളില്‍ ചിലരെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മാസ്കുകള്‍ ധരിപ്പിച്ച ശേഷമാണ് ഇവരെ കുട്ടികളുടെ അരികിലേക്കയച്ചത്. കുട്ടികളെ രക്ഷിക്കാന്‍ അതിസാഹസികമായ ദൗത്യത്തില്‍ പങ്കെടുത്ത രക്ഷാപ്രവര്‍ത്തകര്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: