കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്്. കേസിലെ മറ്റ് പ്രതികള്‍ വിദേശത്തേക്ക് കടന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ പോലീസ് തെരയുന്ന പ്രതികളില്‍ ഒരാള്‍ മൂന്നു ദിവസം മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട 12 പേരുടെ വിവരങ്ങള്‍ കൊച്ചിയും മംഗലാപുരവും ബെംഗളൂരുവുമടക്കമുള്ള വിമാനത്താവളങ്ങള്‍ക്ക് കൈമാറിയിരുന്നതായും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പിടിയിലാവാനുള്ള പ്രതികള്‍ക്കായി കര്‍ണാടകയിലും തമിഴ്നാട്ടിലും അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
അഭിമന്യു വധക്കേസില്‍ നേരിട്ട് പങ്കെടുത്ത ആറ് എറണാകുളം നെട്ടൂര്‍ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍, കൊലപാതകം നടത്തിയ പ്രതികളെ കോളേജിലേക്ക് വിളിച്ചുവരുത്തിയ മുഹമ്മദ് എന്നയാളെയും കണ്ടെത്താനുണ്ട്. കൈവെട്ടുകേസില്‍ ആദ്യം പ്രതിപ്പട്ടികയില്പ്പെട്ടവരാണ് ഇവരില്‍ ചിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: