ഇരിട്ടി: കേരളത്തില്‍ നിരന്തരം നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കണമെന്നും എന്നാല്‍ എസ്എഫ്ഐയിലും ഡിവൈഎഫ്ഐ യിലും നുഴഞ്ഞുകയറി ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്കെതിരെ കേരളം ഭരിക്കുന്ന സിപിഎമ്മിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പറഞ്ഞു. എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വധിച്ച കേസിലെ മുഴുവന്‍ കൊലയാളികളേയും ഉടന്‍ പിടികൂടണമെന്നും ഇതിനുപിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പേരാവൂര്‍ സിഐ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സജീവന്.
മാര്‍ക്സിസ്റ്റ് കോട്ടകളില്‍ ഒരിക്കലും വര്‍ഗ്ഗീയവാദം വളരില്ലെന്നു പറയുമ്പോള്‍ത്തന്നെ കണ്ണൂര്‍ ജില്ലയിലെ ഇവരുടെ കാല്ച്ചുവട്ടില് നിന്നാണ് നിരവധിപേര്‍ ഇന്ത്യന്‍ പട്ടാളത്തോട് യുദ്ധം ചെയ്യാനായി കാശ്മീരിലേക്ക് പോയത്. 1990 മുതല്‍ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനായി വര്‍ഗ്ഗീയ സംഘടനകളുടെ സഹായം എല്‍ഡിഎഫും സിപിഎമ്മും തേടി. അതിന് സദ്ദാം ഹുസൈനെ വരെ അവര്‍ പ്രചാരണായുധമാക്കി. എന്‍ഡിഎഫുകാര്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തി ആറുമാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചു കളിക്കുകയാണ്. ഇനിയും അലംഭാവം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും ഇന്നത്തെ സിഐ ഓഫീസ് മാര്‍ച്ച് അതിന്റെ സൂചകമാണെന്നും സജീവന് പറഞ്ഞു.
ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജന് പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിജു എളക്കുഴി , സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്, ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം, കൂട്ട ജയപ്രകാശ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.രതി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: