റാഞ്ചി: നവജാത ശിശുക്കളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മിഷണറീസ് ഒാഫ് ചാരിറ്റിക്ക് മേലുള്ള ആരോപണങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്നത് മനുഷ്യക്കടത്താവാമെന്നാണ് പോലീസിന്റെ അനുമാനം.
ചാരിറ്റിക്കു കീഴില്‍ റാഞ്ചിയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ 280 സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകള്‍ നല്കാന് ഇതേവരെ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പോലീസ്. 2015 മുതല്‍ 18 വരെയുള്ള കാലയളവില്‍ 480 സ്ത്രീകളെ ചാരിറ്റി ഹോമുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ ജനനം രേഖപ്പെടുത്തിയിരിക്കുന്നത് 170 കേസുകളില്‍ മാത്രമാണ്. കുട്ടികളെ വില്‍പ്പന നടത്തിയതിനെക്കുറിച്ച് പഴുതുകളില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ മെയില്‍ ചാരിറ്റി ഹോമില്‍ നിന്ന് കുട്ടിയെ ദത്തെടുത്ത ദമ്പതികള്‍ നല്കിയ പരാതിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കുട്ടിയുടെ അമ്മയുടെ പ്രസവ ചെലവിനും ശുശ്രൂഷകള്‍ക്കുമായി 1.20 ലക്ഷം രൂപ ദമ്പതികള്‍ നല്‍കിയിരുന്നു. പക്ഷേ കോടതി നടപടികള്‍ക്ക് ശേഷം തരാമെന്ന് അറിയിച്ച് കുട്ടിയെ ചാരിറ്റിഹോമിലേക്ക് തിരികെ വാങ്ങിയെന്നാണ് ദമ്പതികളുടെ പരാതി. കുട്ടിയെ തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. മിഷണറിയുടെ, റാഞ്ചിയില്‍ ജയില്‍ റോഡിലുള്ള ചാരിറ്റിഹോമില് മാനസികാസ്വാസ്ഥ്യമുള്ളൊരു സ്ത്രീ ഇക്കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ അവിടെയേല്പിക്കാനാണ് മിഷണറീസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതെന്ന് സ്ത്രീയുടെ അമ്മ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: