മലപ്പുറം: കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി പൂര്‍ണമായും കേന്ദ്ര ചിട്ടി നിയമത്തിലെ നിബന്ധനകള്‍ അനുസരിച്ചാണെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി ചിട്ടി സംബന്ധിച്ച് കെ.എം.മാണി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിട്ടി നടത്തിപ്പിനാവശ്യമായ എല്ലാ ഉത്തരവുകളും കെഎസ്എഫ്ഇ നേടിയിട്ടുണ്ട്. പദ്ധതി വിദേശപ്പണ വിനിമയച്ചട്ടങ്ങളുടെ ലംഘനമല്ല. 2015ല്‍ റിസര്‍വ് ബാങ്ക് ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ചിട്ടിക്കമ്പനികളെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാം. പ്രവാസികള്‍ക്ക് ബാങ്കിംഗ് ചാനലുകള്‍ വഴി പണവുമടയ്ക്കാം. ഓണ്‍ലൈന്‍ വഴിയാണെന്നതും ഇന്‍ഷ്വറന്‍സ് പോലെ ചില ആനുകൂല്യങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നതും ഒഴിച്ചാല്‍ 1982ലെ കേന്ദ്രനിയമവും 2012ലെ കേരള ചിട്ടി റൂള്‍സും അനുസരിച്ചാണ് പ്രവാസി ചിട്ടി നടപ്പാക്കുന്നത്. റിസര്‍വ് ബാങ്കിനെ അറിയിച്ച് കേന്ദ്ര ചിട്ടി നിയമത്തിലെ ഏത് വകുപ്പും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭേദഗതി ചെയ്യാം. ഇതുപ്രകാരം ജനുവരി 24ന് ഓണ്‍ലൈനായി ചിട്ടി നടത്താനുള്ള അനുമതി കെഎസ്എഫ്ഇയ്ക്ക് ലഭിച്ചിട്ടുണ്ട്. ചിട്ടി നിയമപ്രകാരം അംഗീകൃത സെക്യൂരിറ്റികളില്‍ ചിട്ടിപ്പണം നിക്ഷേപിക്കാം.സപ്തംബര്‍ ആദ്യത്തില്‍ യുഎഇയില്‍ പദ്ധതിക്ക് തുടക്കമാവും. രണ്ട് മാസത്തിനുള്ളില്‍ ഗള്‍ഫിലുടനീളവും ആറ് മാസത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: