ന്യൂദല്‍ഹി: കശ്മീരിലെ നിരോധിത വനിതാ സംഘടനാ നേതാവ് ആസിയ അന്ദ്രാബിയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് തുടരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഇ തൊയ്ബ നേതാവുമായ ഹാഫിസ് സയീദ് ആസിയ അന്ദ്രാബിയെ ‘സഹോദരീ’ എന്നാണ് വിളിക്കുന്നത്. ഹാഫിസ് സയീദ് സംഘടിപ്പിച്ച റാലിയെ ഇവര്‍ ടെലിഫോണിലൂടെ അഭിവാദ്യം ചെയ്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓരോ മണിക്കൂറിലും വനിതാ എന്‍ഐഎ ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ലഷ്കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയീദുമായുള്ള ബന്ധവും ഇന്ത്യക്കെതിരെ നിലപാട് എടുക്കാനുള്ള കാരണവുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
56കാരിയായ ആസിയ അന്ദ്രാബി ദുക്തരന്‍ ഇ മിലിത് (രാജ്യത്തിന്റെ പുത്രികള്‍) സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പിന്നീട് നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യുഎപിഎ) പ്രകാരം സംഘടന നിരോധിച്ചു. 2016ല്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രക്ഷോഭം സംഘടിപ്പിച്ച കേസില്‍ ആസിയ അന്ദ്രാബിയെ കഴിഞ്ഞ ഏപ്രിലില്‍ എന്‍ഐഎ ശ്രീനഗറില്‍ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്.
ഹാഫിസ് സയീദുമായി വര്‍ഷങ്ങളായി തുറന്ന ബന്ധമാണുള്ളതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ആസിയ അന്ദ്രാബിക്ക് നിരവധി ഫോളോവേഴ്സാണുള്ളതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലരും ലഷ്കര്‍ ഇ തൊയ്ബ ബന്ധമുള്ളവരാണ്. ഉറുദു ഭാഷയിലാണ് ഇവരുടെ പോസ്റ്റുകള്‍. ഇവയെല്ലാം തന്നെ ഇന്ത്യവിരുദ്ധ വികാരമുണ്ടാക്കുന്നവയാണ്. ഇവര്‍ പാക് തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി ക്യാംമ്പയിനുകള്‍ നടത്തുകയും ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യുന്നുണ്ട്.
പാക്കിസ്ഥാന് സ്വാതന്ത്ര്യദിനമായ ആഗസ്ത് 14ന് കശ്മീരില്‍, പാക് പതാക ഉയര്‍ത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ ആസിയക്കെതിരെ ഉണ്ടെങ്കിലും ഇതുവരെ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.
എന്‍ഐഎ സമര്‍പ്പിച്ച പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ ഇവര്‍ മാധ്യമങ്ങളെ വിദ്വേഷ പ്രസംഗങ്ങളും ഭരണകൂട വിരുദ്ധ പരാമര്‍ശങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ രണ്ട് മക്കളും വിദേശത്ത് പഠിക്കുകയാണ്. മൂത്തമകന് മെല്ബറൂണില് എംടെക് വിദ്യാര്‍ഥിയും ഇളയമകന് മലേഷ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: