ന്യൂദല്‍ഹി: ഡിസി കിഴക്കേമുറി ഫൗണ്ടേഷന് ഇടുക്കി വാഗമണില്‍ നടപ്പാക്കുന്ന ‘ടാഗോര്‍ സാംസ്കാരിക നിലയം പദ്ധതി’യിലെ ക്രമക്കേടില്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് ഇടപെട്ടു.
പണമനുവദിച്ചിട്ടും പദ്ധതി എങ്ങുമെത്താത്തതില്‍ സാംസ്കാരിക വകുപ്പ് ഡിസി ഫൗണ്ടേഷനോട് വിശദീകരണം തേടി. നിബന്ധനകള്‍ ലംഘിച്ചത്, പദ്ധതിയുടെ പുരോഗതി തുടങ്ങിയവ വിശദീകരിക്കാനാവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി എസ്.സി. ബര്‍മ്മയാണ് നോട്ടീസ് നല്‍കിയത്. 20 കോടി രൂപയുടെ പദ്ധതിക്ക് ഒമ്പത് കോടിയാണ് കേന്ദ്ര സഹായം. ഇതില്‍ ആദ്യ ഗഡുവായി 4.45 കോടി രൂപ 2015ല്‍ അനുവദിച്ചിരുന്നെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല.
പദ്ധതിയിലെ ക്രമക്കേട് ‘ജന്മഭൂമി’യാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഡിസി ഫൗണ്ടേഷനെതിരെ നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. മന്ത്രി മഹേഷ് ശര്‍മ്മ നേരിട്ട് ഇടപെട്ടാണ് വിശദീകരണം ചോദിക്കാന്‍ ആവശ്യപ്പെട്ടത്.
നോട്ടീസ് നല്‍കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സംഘം പ്രദേശത്തെത്തി വീണ്ടും പരിശോധന നടത്തുകയും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സ്റ്റഡി സംഘം സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയിരുന്നു.
അനുവദിച്ച പണം തിരിച്ചുപിടിച്ച് പദ്ധതി റദ്ദാക്കിയേക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്കി. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പദ്ധതി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഡിസി ഫൗണ്ടേഷന് നടത്തുന്നുണ്ട്.
തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ മാത്രമേ പദ്ധതി അനുവദിക്കാവൂവെന്ന നിര്‍ദേശം ലംഘിച്ചാണ് ഡിസി ഫൗണ്ടേഷന് പണം നല്‍കിയത്.
വാഗമണില്‍ പ്രവര്‍ത്തിക്കുന്ന ഡിസിയുടെ സ്വാശ്രയ കോളേജിന്റെ വികസനത്തിന് വേണ്ടിയാണ് കോടികളുടെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം. കോളേജിന്റെ ഭാഗമായി സാംസ്കാരിക കേന്ദ്രം മാറുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: