മോസ്കോ: ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍. അമ്പത്തിയൊന്നാം മിനിട്ടില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മാനെടുത്ത കോര്‍ണര്‍ ബെല്‍ജിയം താരം ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേക്ക് തൊടുത്തിട്ടത്.
തുടക്കം മുതല്‍ ആക്രമണം നിറഞ്ഞ കളിയാണ് ഇരു കൂട്ടരും പുറത്തു വിട്ടത്. എങ്കിലും ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ബെല്‍ജിയം കളിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഫ്രാന്‍സും നടത്തുന്നുണ്ടായിരുന്നു. ഏഡന്‍ ഹസാര്‍ഡ് പലതവണ ഗോളിനടുത്തെത്തിയെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ തട്ടി ഗോളാകാതെ മാറുകയായിരുന്നു. ഇതിനു പുറമെ കെവിന് ഡിബ്രൂയ്നെയും റൊമേലു ലുക്കാക്കുവും ഫോമിലേക്ക് ഉയരാത്തതും ബെല്‍ജിയത്തിന് തിരിച്ചടിയായി.
1998ല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ള ഫ്രാന്‍സ് 2006നു ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2006ലെ ഫൈനലില്‍ ഇറ്റലിയോടാണ് ഫ്രാന്‍സ് തോറ്റത്. ഇന്നു നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ ഫ്രാന്‍സ് നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: