ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എന്‍ഡിഎ വികസിപ്പിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തമിഴ്നാട് പോണ്ടിച്ചേരി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
ബിജെപിയെക്കുറിച്ച് തമിഴ്നാട്ടില്‍ ഏറെ അപവാദങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ ഷാ, ബിജെപിക്കു മാത്രമേ തമിഴ് സംസ്കാരവും ഭാഷയും സംരക്ഷിക്കാന്‍ കഴിയുള്ളുവെന്ന് വിശദീകരിച്ചു.
തമിഴ്മാനം സംരക്ഷിക്കാന്‍ ബിജെപിയെപ്പോലെ മറ്റുകക്ഷികള്ക്കാകില്ല. ബിജെപി തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍, തമിഴ്മാനം സംസ്ഥാനാതിര്ത്തികള്ക്കപ്പുറം ഇന്ത്യമുഴുവന്‍ വ്യാപിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരാണ് റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ തമിഴില്‍ ഉള്‍പ്പെടുത്തിയതെന്നും ഷാ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തമിഴ്നാട്ടിലെ പുതിയ ബിജെപി സഖ്യകക്ഷികളെ പ്രഖ്യാപിക്കും. മോദി സര്‍ക്കാരിന് വികസനമാണ് മുഖ്യം. നാലുവര്‍ഷത്തിനിടെ അഞ്ചുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് മോദി സര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ചത്. കോണ്‍ഗ്രസ് (യുപിഎ-2) സര്‍ക്കാറിന്റെ കാലത്ത് പതിമൂന്നാം ധനകമ്മീഷന്വഴി സംസ്ഥാനത്തിനു നല്‍കിയത് 94,540 കോടി രൂപയാണ്. മോദി സര്‍ക്കാര്‍ ഇരട്ടിയിലേറെ, 1,99,096 കോടി രൂപ നല്കി. ബിജെപി സര്‍ക്കാരുകള്‍ ഉള്ളിടത്തൊന്നും അഴിമതി ഇല്ലാതായി.
ഒക്ടോബറില്‍ ഒന്നേകാല്‍ ലക്ഷം ബൂത്തുതലപ്രവര്ത്തകരുടെ സമ്മേളനം തമിഴ്നാട്ടില്‍ ചേരുമെന്നും അതില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നും അമിത് ഷാ അറിയിച്ചു. ”അവരവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങിച്ചെന്ന് മോദി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളോടു പറയുക. ഒക്ടോബറില്‍ തമിഴ്നാട്ടില്‍ വന്‍ റാലി നടത്തുവാന്‍ ഒരുങ്ങുക,” പ്രവര്‍ത്തകരോട് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: