കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളായ ഓര്‍ത്തഡോക്സ് സഭയിലെ മുന്ന് പാതിരിമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന് എതിര്‍ത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം.
കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്സണ് വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. വൈദികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി ഉത്തരവിട്ടു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാതിരിമാര്‍ വീട്ടമ്മയെ പീഡിപ്പിച്ചത്.
വീട്ടമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. അതേസമയം വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: