ന്യൂദല്‍ഹി: കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം എന്തുചെയ്യുന്നുവെന്ന് സുപ്രീം കോടതി. കണക്കുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിന് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതെത്തുടര്‍ന്ന് ജസ്റ്റീസ് മഥനന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സംസ്ഥാനത്തെ അനാഥാലയങ്ങളുടെ രജിസ്ട്രേഷന് സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.
അനാഥാലയങ്ങളിലെ അന്തേവാസികളുടെ കാര്യത്തിനും ഏറെ തിരിമറികള്‍ ഉള്ളതായി കോടതിക്ക് ബോധ്യപ്പെട്ടു. 10,000 അനാഥര്‍ കേരളത്തിലെ അനാഥാലയങ്ങളില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ 4000 പേരെ രജിസ്ട്രേഷന് പ്രശ്നങ്ങളെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം അയച്ചതായി കേരളം പറഞ്ഞു. പക്ഷേ ശേഷിക്കുന്ന 6000 പേരുടെ കാര്യത്തിലും രേഖകള്‍ നല്‍കാനായില്ല. ഇതും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി.
എന്നാല്‍, രജിസ്ട്രേഷന് നടപടികള്‍ വൈകുന്നുവെന്ന കാരണത്താല്‍ യത്തീംഖാനകള്‍ പൂട്ടേണ്ടതില്ലെന്ന് കോടതി പറഞ്ഞു. രജിസ്ട്രേഷന് നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. ഈ തീരുമാനത്തോടെ 125ല്‍ എറെ യത്തീംഖാനകളുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കും.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രഫണ്ട് ദുരുപയോഗിക്കുകയോ വഴിമാറിച്ചെലവഴിക്കുകയോ പാഴാക്കുകയോ ചെയ്യുന്നുവെന്ന് രാഷ്ട്രീയ കക്ഷികളുടെ ആരോപണം ഉണ്ടായിരുന്നു. അതെല്ലാം സംസ്ഥാന സര്‍ക്കാര്‍ വകവെക്കാതെ തള്ളി. എന്നാല്‍ സുപ്രീം കോടതിയുടെ ഈ വിമര്‍ശനത്തോടെ കാര്യങ്ങള്‍ ഗൗരവമുള്ളതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: