ബാങ്കോക്ക്: തായ്ലന്ഡിലെ താം യുവ്ങ് ഗുഹാ ശൃംഖലയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓസ്ട്രേലിയന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരിസിനെ രക്ഷാദൗത്യത്തിനു ശേഷം കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത. വിദഗ്ധ പരിശീലനം ലഭിച്ച രക്ഷപ്രവര്‍ത്തകര്‍ക്കു പോലും അതിസാഹസികമായി കടന്നു ചെല്ലാന്‍ കഴിയുന്ന ഗുഹയ്ക്കുള്ളല് കുട്ടികള്‍ക്ക് എങ്ങിനെ വൈദ്യസഹായമെത്തിക്കുന്നു എന്നത് വെല്ലുവിളിയായിരുന്നു. അവിടെയാണ് കേവ് ഡൈവിങ്ങില്ക്കൂടി വൈദഗ്ധ്യം കിട്ടിയ ഡോ. റിച്ചാര്‍ഡ് ഹാരിസ് ദൈവദൂതനെപ്പോലെ എത്തിയത്.
ഓസ്ട്രേലിയയിലെ മെഡ്സ്റ്റാര്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഹാരിസ് രക്ഷാപ്രവര്‍ത്തന രംഗത്തു മുമ്പും പ്രശസ്തനാണ്. ഗുഹയ്ക്കുള്ളില്‍ പതിനെട്ടു ദിവസത്തോളം കുടുങ്ങിയ കുട്ടികളുടെ ആരോഗ്യനില രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത് ഗുഹയ്ക്കുള്ളില്‍ കടന്ന ഡോ. ഹാരിസ് കുട്ടികള്‍ക്ക് വൈദ്യസഹായമെത്തിച്ചു.
ഡോ. ഹാരിസിന്റെ അനുമതി കിട്ടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം ഗുഹയ്ക്കുള്ളില്‍ നിന്ന് അവസാനം പുറത്തു വന്നവരിലൊരാളും ഡോ. ഹാരിസ്സായിരുന്നു.
എന്നാല്‍ അച്ഛന്റെ മരണവാര്‍ത്തയാണ് ഡോ. ഹാരിസിനെ കാത്തിരുന്നത്. മെഡ്സ്റ്റാറിന്റെ ഡയറക്ടര്‍ ഡോ. ആന്‍ഡ്രൂ പിയേഴ്സാണ് ഡോ. ഹാരിസിനെ വിളിച്ച് വിവരം അറിയിച്ചത്. എത്രയും പെട്ടെന്ന് ഓസ്ട്രേലിയയിലെ അഡ്ലൈഡിലെത്തി കുടുംബത്തിനൊപ്പം ചേരുമെന്ന് ഡോ. ഹാരിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: