ബാങ്കോക്ക്: താം ലുവാങ് ഗുഹയ്ക്കുള്ളില്‍ നിന്നു രക്ഷപ്പെട്ടെത്തിയ പന്ത്രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. എത്ര ദിവസം ആശുപത്രിയില്‍ തങ്ങേണ്ടി വരുമെന്ന് പറയാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മൂന്നു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടികളെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നായകന്മാരായി ആഘോഷിക്കുകയാണ് ലോകം. അഭിനന്ദനപ്രവാഹമാണ് അവര്‍ക്ക്. കുട്ടികളെ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനല്‍ കാണാന്‍ നേരത്തേ ക്ഷണിച്ച ഫിഫ കുട്ടികള്‍ക്ക് പിന്തുണയുമായി വീണ്ടുമെത്തി.
ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ചെങ്കിലും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചാണ് ആദ്യ ആശങ്കയെന്ന് ഫിഫ വക്താവ് അറിയിച്ചു. അവര്‍ക്ക് 15ന് മോസ്ക്കോയില്‍ എത്താനാവുമെന്നു കരുതുന്നില്ല. പിന്തുണ തുടരും, ഫിഫയുടെ അറിയിപ്പില്‍ പറയുന്നു.ബാഴ്സലോണ, മാഞ്ചസ്റ്റര്‍ ക്ലബ്ബുകളും കുട്ടികള്‍ക്ക് പിന്തുണയുമായി എത്തി. അടുത്ത വര്‍ഷത്തെ ഇന്റര്‍നാഷണല്‍ അക്കാദമി ടൂര്‍ണമെന്റ് കളിക്കാന്‍ കുട്ടികളുടെ വൈല്‍ഡ് ബോര്‍സ് ടീമിനെ ബാഴ്സലോണ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: